Monday, March 30, 2009

കൊല്ലം ക്വിസ്- തിരഞ്ഞെടുപ്പ് ലക്കം

1.കൂറുമാറ്റനിരോധന നിയമപ്രകാരം എം. എല് ഏ സ്ഥാനം നഷ്ടപ്പെട്ട ഒരേയൊരു സംഭവമേ കേരളനിയമസഭയില് ഇതുവരെ ഉണ്ടായിട്ടുള്ളു. ആരാണ് അംഗത്വം നഷ്ടപ്പെട്ട ആ വ്യക്തി?

2. ആര് എസ് പിയില് നിന്നും കൂറുമാറി കോണ്‍ഗ്രസില് ചേര്‍ന്നതിനു തൊട്ടുപിന്നാലെ, വിവാഹമുറച്ചിരുന്ന സരസന് എന്നയാളിനെ കാണാതായി. ആര് എസ് പി സ്ഥാനാര്‍ത്ഥിയായി ചവറയില് മത്സരിക്കുന്ന ബേബി ജോണും മറ്റൊരു നേതാവായിരുന്ന വി പി രാമകൃഷ്ണപിള്ളയും ചേര്‍ന്ന് വധിച്ചതാണ് സരസനെ എന്ന് പത്രവാര്‍ത്തകള് വന്നതിനെത്തുടര്‍ന്ന് ബേബിജോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെല്ലാം കരിങ്കൊടി പ്രകടനവും പ്രതിഷേധവുമായി യു ഡി എഫ് പ്രതികരിച്ചു. സരസന്റെ മാതാവ് "എന്റെ മകന് എവിടെ?" എന്ന തുറന്ന കത്ത് ബേബി ജോണിനെഴുതുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചവറയിലെത്തി സരസന്റെ വൃദ്ധമാതാവിന്റെ കണ്ണീരൊപ്പാന് ബേബിജോണിനെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ ബേബി ജോണ് നേരിയ ഭൂരിപക്ഷത്തില് വിജയിച്ചു. ശേഷം സരസന് സംഭവം തെളിയുകയും ചെയ്തു. ആരായിരുന്നു സരസനെ വധിച്ചത്?

3. കൊല്ലത്ത് ഒരേ മണ്ഡലത്തില് നിന്നും ഏറ്റവും കൂടുതല് തവണ എം എല് ഏ ആയത് ആരാണ്?

4. നാഷണല് ഹൈവേയിലെ ഇത്തിക്കര പുതിയ പാലം ഉത്ഘാടനം ചെയ്തത് കുറുകേ കെട്ടിയ കറുപ്പു നാടയെ ഒരു വാഹനം ഭേദിച്ചുനീക്കിക്കൊണ്ടായിരുന്നു. അസാധാരണമായ ഈ ചടങ്ങ് നടക്കാന് കാരണമെന്താണ്?

5. ശബരിമല ക്ഷേത്രത്തിനു തീ പിടിച്ചപ്പോള് "ഒരമ്പലം കത്തി നശിച്ചാല് അത്രയും അന്ധവിശ്വാസം നശിച്ചു" എന്ന് പ്രസ്താവിച്ച കൊല്ലത്തുകാരന് ആരാണ്?

6. കേരള നിയമസഭ കണ്ടതില് വച്ച് ഏറ്റവും പ്രായം കുറഞ്ഞ എം എല് ഏ ഒരു കൊല്ലത്തുകാരനാണ്. ആരാണ് ഇദ്ദേഹം?

7. നാഗേന്ദ്ര പൈ കൃഷ്ണപട്ടര്, മൈക്കിള് കോണ്‍സീക്കോ, ആഡംജീ ഹക്കീംജി, റവ. ഐപ്പ് തോമാ കത്തനാര്, ഈശ്വര അയ്യര് രാമയ്യര് ... ഇവരൊക്കെ എവിടെയാണ് കൊല്ലത്തെ പ്രതിനിധീകരിച്ചത്?

8. പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പില് കൊല്ലം മണ്ഡലത്തില് കുന്നത്തൂരും കരുനാഗപ്പള്ളിയും ഇല്ല. യഥാക്രമം ഇവ മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലാണ്. പകരം കൊല്ലത്തേക്ക് ചേര്‍ത്ത രണ്ട് നിയസഭാമണ്ഡലങ്ങള് ഏതൊക്കെയാണ്?

9. പതിനഞ്ചാം ലോക്സഭാ തെരെഞ്ഞെടുപ്പിലേക്ക് ഏറ്റവും കൂടുതല് വോട്ട് കൊല്ലത്തെ ഏതു മണ്ഡലത്തില് നിന്നാണ്?

10. കൊല്ലം കോര്‍പ്പറേഷനിലേക്ക് നടന്ന 2000മാണ്ട് തെരഞ്ഞെടുപ്പില് പാല്‍ക്കുളങ്ങര ഡിവിഷനില് ബീനാകൃഷ്ണനും ജി അനിതയും തുല്യവോട്ട് നേടിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പില് അനിത വിജയിയായി ശേഷം കോടതിവിധിയില് ബീനാകൃഷ്ണന് ഒരു വോട്ട് ഭൂരിപക്ഷത്തില് വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഇതിനായി കോടതി സ്വീകരിച്ച രീതി ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില് ആദ്യമായി സംഭവിച്ച ഒന്നായിരുന്നു. എന്തായിരുന്നു ആ പുനര് നിര്‍‌ണ്ണയത്തിന്റെ പത്യേകത?

(ചോദ്യങ്ങള്‍ക്ക് ഒരു പുസ്തകത്തോട് കടപ്പാടുണ്ട്. ഉത്തരം വന്നതിനു ശേഷം രേഖപ്പെടുത്താം അത്. ഇല്ലെങ്കില് കോപ്പിയടി നടന്നാലോ.)

12 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

1) ബാലകൃഷ്ണന്‍ പിള്ള
3) ബാലകൃഷ്ണപ്പിള്ള

Kumar Neelakandan © (Kumar NM) said...

1 ബാലകൃഷ്ണപിള്ള
2 സത്യമായിട്ടും ഞാനല്ല. ഇനി എന്നെ ഇടിക്കല്ലേ ഏമാനെ...
3 ബാലകൃഷ്ണ പിള്ള
5 സി കേശവന്‍
6 എന്‍ കെ പ്രേമചന്ദ്രന്‍
8 പുനലൂര്‍ & ചാത്തന്നൂര്‍

ബാക്കി പിന്നാലെ...

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.
Radheyan said...

1)ബാലകൃഷ്ണപിള്ള
2)സരസന്‍ കൊല്ലപ്പെട്ടില്ലായിരുന്നു.കാണാതാകുക മാത്രമായിരുന്നു.പിന്നീട് തിരികെ വന്നു.
3) ബാലകൃഷ്ണപിള്ള
4)പാലം ആദ്യം പൊളിഞ്ഞു?ഊഹം മാത്രം
5)സി.കേശവന്‍
6)പി.സി.വിഷ്ണുനാഥ്
7)തിരുവതാംകൂര്‍ പ്രജാമണ്ഡലം
8)പുനലൂര്‍,ചടയമംഗലം
9 പുനലൂര്‍ (ഊഹം,വലിപ്പം വെച്ച്)
10)മരിച്ച ഒരാളിന്റെ വോട്ട് അനിതക്ക് അനുകൂലമായി രേഖപ്പെടുത്തിയതായി കൌണ്ടര്‍ ഫോയ്യില്‍ നോക്കി കണ്ടെത്തി.ഇങ്ങനെ കൌണ്ടര്‍ഫോയില്‍ ഒത്തു നോക്കുന്നത് ആദ്യം.

Radheyan said...

കുമാര്‍ജി,

ഇപ്പോള്‍ പിരിച്ച് വിട്ടത് 14.ഇപ്പോള്‍ നടക്കുന്നത് 15.അല്ലേ?

ആണെന്ന് തോന്നുന്നു

ദേവന്‍ said...

Tracker.

ചങ്കരന്‍ said...

ഹെന്റമ്മോ കൊല്ലത്തിത്രയൊക്കെ ആളുകള്‍ ഉണ്ടാര്‍ന്നോ? ട്രാക്കിങ്ങ്.

ദേവന്‍ said...

ചോദ്യം ഒന്ന്: ബാലകൃഷ്ണപിള്ള- പറഞ്ഞത് കിരണ്‍ തോമസ്, കുമാര്‍, രാധേയന്‍
രണ്ട്: സരസനെ കര്‍‌ണ്ണാടകത്തില്‍ പോലീസ് കണ്ടെത്തി. പറഞ്ഞത് രാധേയന്‍
മൂന്ന്: ബാലകൃഷ്‌ണപിള്ള- പറഞ്ഞത് കിരണ്‍ തോമസ്, കുമാര്‍, രാധേയന്‍
നാല്‌: പാലം ഉത്ഘാടനം ചെയ്യാനെത്തേണ്ടിയിരുന്ന് ടി കെ ദിവാകരന്റെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ട് കൊല്ലത്തേക്ക് പോകുന്ന വാഹനം കറുത്ത നാട ഭേദിച്ച് ഇത്തിക്കരപ്പാലത്തില്‍ കയറുകയായിരുന്നു. ആരും പറഞ്ഞില്ല.
അഞ്ച്: സി കേശവന്‍. പറഞ്ഞത് കുമാര്‍, രാധേയന്‍

ആ റ്‌: ബാലകൃഷ്ണപിള്ള. രാധേയാ സി പി വിഷ്ണുനാഥ് ഇരുപത്തേഴാം വയസ്സിലും ബാലകൃഷ്ണപിള്ള ഇരുപത്തഞ്ചാം വയസ്സിലുമാണ്‌ നിയമസഭയില്‍ എത്തുന്നത്.
ഏഴ്: ഒന്നാം ശ്രീമൂലം പ്രജാമണ്ഡലം- പറഞ്ഞത് രാധേയന്‍

എട്ട്: പുനലൂര്‍ & ചടയമംഗലം രാധേയന്‍ ഫുള്‍ മാര്‍ക്ക്. കുമാര്‍ പൈന്റ് മാര്‍ക്ക്. ചാത്തന്നൂര്‍ നേരത്തേതന്നെ ഉള്‍പ്പെട്ടിരുന്നതാണ്‌.
ഒമ്പത്: പുനലൂര്‍- പറഞ്ഞത് രാധേയന്‍
പത്ത്: വോട്ടിങ്ങ് യന്ത്രം ഡീകോഡ് ചെയ്ത് കൗണ്ടര്‍ ഫോയില്‍ പ്രിന്റ് ചെയ്ത് എണ്ണിയത് ഇന്ത്യയില്‍ ആദ്യമായി ഈ തിരഞ്ഞെടുപ്പിലായിരുന്നു. മാര്‍ക്ക് രാധേയന്‌. ഉത്തരം ശരിയായെങ്കിലും വിവരണത്തില്‍ ചെറിയ പിശക്- അനിതയുടെ അഞ്ചും ബീനയുടെ നാലും വോട്ടുകളാണ്‌ അസാധുവാക്കിയത്. അങ്ങനെയാണ്‌ ഒരു വോട്ട് ഭൂരിപക്ഷം ലഭിച്ചത്.

വിവരങ്ങള്‍ക്ക് കടപ്പാട് വിവി ദക്ഷിണാമൂര്‍ത്തി എഡിറ്റര്‍ ആയ കൊല്ലം ബാലറ്റ് എന്ന പുസ്തകത്തിനോട്.

ഒരൊറ്റ കൊല്ലക്കാരന്‍ പോലും ഇതില്‍ ഒരുത്തരവും പറഞ്ഞില്ല!

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണുര്‍ക്കാരനായ ഞാന്‍ പങ്കെടുത്ത 2 ഉത്തരവും ശരിയാക്കി 100% വിജയം നെടിയിരിക്കുന്നു. കൊല്ലം ജില്ലയോട്‌ വളരെ അകലെ കിടക്കുന്ന എന്നെ മാനേജ്‌മന്റ്‌ ക്വാട്ടിയില്‍ വിജയിവയി പ്രഖ്യാപിക്കണം എന്നും അപെക്ഷിക്കുന്നു

GURU - ഗുരു said...

കൊല്ലത്തുകാരെ ഇത്തരം മണ്ടത്തരത്തിനൊന്നും കിട്ടൂലന്ന ദേവന്ചേട്ടനറിയില്ലെ....

കാളിയമ്പി said...

കൊല്ലംകാരു കണ്ടില്ല..ശ്ശെ എല്ലാ ഉത്തരവും അറിയാരുന്നു. ഫുള്ളുവാങ്ങിച്ചേനേ:)

ചാർ‌വാകൻ‌ said...

എല്ലാഉത്തരവും എനിക്കറിയാരുന്നു.ഞാന്‍വന്നപ്പഴേക്കും എല്ലാം കഴിഞ്ഞില്ലേ..
വല്ലാത്തചതിയായിപോയി.