Wednesday, May 09, 2007

കൊല്ലം കാഴ്ച്ചകള്‍

ഒരു മീറ്റര്‍ഗേജിന്റെ മരണം



(തെന്മല 13 കണ്ണറ പാലം, 13 ആര്‍ച്ചുകളില്‍ 102 മീറ്റര്‍ നീളതില്‍ 5.18 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിചിരിക്കുന്ന ഈ പാലം സിമന്റും കംബിയും തൊടാതെ ആണ്‌ നിര്‍മ്മിചിരിക്കുന്നത്‌. തൊട്ടു താഴെക്കൂടി നാഷണല്‍ ഹൈവ്വെ 208, അതിനു താഴെ കഴുതുരുട്ടി ആറ്‌)

കൂടുതല്‍ ചിത്രങ്ങള്‍

സുഗന്ധദ്രവ്യങ്ങളുടെ കലവറയായ കൊല്ലം ദേശത്തുനിന്നുള്ള വ്യാപാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കാലത്ത്‌ 1873-ല്‍ ഉടലെടുത്ത ആശയമാണ്‌ കൊല്ലത്തുനിന്ന് ചെങ്കോട്ടയിലേക്കുള്ള തീവണ്ടിപ്പാത. 1888-ല്‍ ഇതിന്റെ സര്‍വ്വേ പൂര്‍ത്തിയായി. റെയില്വ്വേ ഇതിനായി 7 ലക്ഷം രൂപയും, മദ്രാസ്‌ ഗവണ്‍മന്റ്‌ 17 ലക്ഷം രൂപയും, തിരുവിതാംകൂര്‍ ദിവാന്‍ 6 ലക്ഷം രൂപയും നല്‍കി പണി ആരംഭിച്ചു. മലകളെ കീറിമുറിച്ച്‌ തുരങ്കങ്ങളും ചെറുമലകളെ ചേര്‍ത്ത്‌ ആര്‍ച്ച്‌ പാലങ്ങളും നിര്‍മ്മിക്കപ്പെട്ടു. അന്ന് 1,12,65,637/- രൂപാ ചിലവായി. 1902 മുതല്‍ കൊല്ലം മുതല്‍ പുനലൂര്‍ വരെ ചരക്ക്‌ തീവണ്ടികള്‍ ഒാടിത്തുടങ്ങി. 1904 ജൂണ്‍ മുതല്‍ കൊല്ലത്തുനിന്ന് പുനലൂര്‍ വരേയും നവംബര്‍ - 26 മുതല്‍ ചെങ്കോട്ട വരേയും പൂര്‍ണതോതില്‍ ഗതാഗതം ആരംഭിച്ചു.ഈ പാത പിന്നീട്‌ കൊല്ലം മദിരാശി പാതയായി.

ആദ്യ യാത്ര തുടങ്ങാന്‍ തീവണ്ടിയുടെ ഭാഗങ്ങള്‍ തൂത്തുക്കുടിയില്‍ നിന്നും പത്തേമാരിയില്‍ കടലിലൂടെ കൊല്ലത്ത്‌ കൊച്ചുപിലാമ്മൂട്ടില്‍ എത്തിച്ച്‌ അവിടെനിന്ന് കാളവണ്ടിയില്‍ റെയിള്‍വേസ്റ്റേഷനിലും എത്തിച്ചിട്ടാണ്‌ സര്‍വീസ്‌ തുടങ്ങിയത്‌.

ഈ പാത ഇപ്പോള്‍ വലുതാകലിന്റെ വക്കിലാണ്‌. തമിഴ്‌നാടിന്റെ റെയില്‍ വികസിക്കുന്തോറും മീറ്റര്‍ഗേജ്‌ പാത ചുരുങ്ങിച്ചുരുങ്ങി തിരുനെല്വ്വേലി വരെയായി. ഇപ്പോള്‍ അതു കേരളത്തിലേക്കും കടന്നിരിക്കുന്നു. അതിന്റെ മുന്നോടിയായി കൊല്ലം പുനലൂര്‍ സര്‍വീസ്‌ മേയ്‌ ഒന്നുമുതല്‍ നിര്‍ത്തി വച്ചിരിക്കുന്നു. ഇപ്പോള്‍ സര്‍വീസ്‌ പുനലൂര്‍ തെങ്കാശി മാത്രം.
നൂറ്റാണ്ട്‌ പഴക്കമുള്ള ഈ പാത ഹെറിറ്റേജ്‌ പാതയായി നിലനിര്‍ത്തണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇതു വഴിയുള്ള മനം മയക്കുന്ന യാത്ര ഇനി ഒരു ഓര്‍മ്മ മാത്രമാകും.

Monday, May 07, 2007

കടയ്ക്കല്‍ തിരുവാതിര




കൊല്ലം ജില്ലയില്‍ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കല്‍ എന്ന കൊച്ച് ഗ്രാമം കേരള ചരിത്രത്തില്‍ തിളങ്ങുന്നത് കടയ്ക്കല്‍ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തിന്റെ പേരിലാണ്. സര്‍ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കല്‍ വിപ്ലവം സ്വാതന്ത്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. പ്രകൃതി സുന്ദരമാ‍യ ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയും കാലിവളര്‍ത്തലുമാണ്. കടയ്ക്കല്‍ ചന്ത മലഞ്ചരക്കു വില്‍പ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കല്‍ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിന്‍ കടയ്ക്കല്‍ എന്ന അര്‍ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കല്‍ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു. കടയ്ക്കല്‍ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര.

ഐതീഹ്യം

പാണ്ടി നാട്ടില്‍ നിന്നും രണ്ട് സ്ത്രീകള്‍ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടായാറ്റുണ്ണിത്താന്‍ കുടിയ്ക്കാന്‍ ഇളനീ‍ര്‍ നല്‍കുകയും വിശ്രമിക്കാന്‍ തണലിനായി പാലകൊമ്പ് വയല്‍ വരമ്പില്‍ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ ഒഴിഞ്ഞ് കിടന്നൊരു വീടും ഏര്‍പ്പാ‍ടാ‍ക്കി. പിറ്റേന്ന് ഉണ്ണിത്താന്‍ വന്ന് ന്നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടന്‍ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നില്‍ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയില്‍ നിന്നും ചരക്കുമായി വന്ന ആളുടെ കൂ‍ടെ കടയ്ക്കല്‍ എത്തുകയും അവിടേ സ്വയം ഭൂവാവുകയും ചെയ്തു എന്നാണ് ഐതീഹ്യം. കടയാറ്റില്‍ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരില്‍ അറിയപ്പെട്ടു. കടയ്ക്കല്‍ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. ഇവര്‍ രണ്ടും 12 വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്ന ചടങ്ങാണ് തിരുമുടി എഴുന്നുള്ളത്ത്. സ്വയംഭൂവായ കടയ്ക്കല്‍ ദേവിയുടെ ദര്‍ശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കല്‍ ദേവിക്ഷേത്രം, ശിവക്ഷേത്ര, തളിയില്‍ ക്ഷേത്രം എന്നിവ കടയ്ക്കല്‍ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു.

തിരുവാതിര

അബ്രഹ്മണരാണ് പൂജാരികള്‍ എന്നതും കടയ്ക്കല്‍ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയില്‍ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ര്‍ കുറുപ്പിന്റെ പിന്‍‌തലമുറക്കാരാണ് ശാന്തിക്കാര്‍.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലര്‍, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കള്‍. കുങ്കുമവും അറപ്പൊടിയും പ്രസാദമായി ലഭിക്കുന്നു. കുംഭമാസത്തിലെ തിരുവാതിര കടയ്ക്കല്‍ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നില്‍ക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്ത്രീക്കള്‍ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കല്‍ പീടിക ക്ഷേത്രത്തിന് മുന്നില്‍ പ്രകൃതി ദത്ത നിറങ്ങള്‍ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തില്‍ പെടുന്നു. ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകള്‍. ശില്പസുന്ദരമായ എടുപ്പു കുതിരകള്‍ക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടന്‍ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു.

(എടുപ്പുകുതിരയെ അനുഗമിക്കുന്ന കോലങ്ങള്‍)

40 മുതല്‍ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റന്‍ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷണവും എഴുന്നുള്ളത്തും നടത്തുന്നത് വൃതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാര്‍ തോളില്‍ ചുമന്നാണ്.

(എടുപ്പ് കുതിരയെ തോളിലേറ്റി അമ്പലത്തിലേയ്ക്ക് കൊണ്ട് പോകുന്നു)

കടയ്ക്കല്‍ ക്ഷേത്രത്തില്‍ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്.

(എടുപ്പു കുതിരകള്‍)

പല ഭാഗങ്ങളില്‍ നിന്നും വരുന്ന കെട്ടു കാഴ്ചകള്‍ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു.


(രാത്രിയിലെ കെട്ട് കാഴ്ച)

അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അര്‍പ്പിക്കുന്ന ഗുരുസിയോടെ ഉത്സവം സമാ‍പിക്കുന്നു.

റെഫറന്‍സ്:
കേട്ടറിവകള്‍ക്ക് അടുക്കും ചിട്ടയും ഇല്ലാതിരുന്നതിനാല്‍ റെഫറന്‍സായി ഉപയോഗിച്ചത് ഈ സൈറ്റ്