Thursday, February 14, 2008

കോളറക്കാലത്തെപ്പറ്റി

നവംബര്‍ പതിനെട്ട് 1818നു മിസ്റ്റര്‍ ഹേയ് എഴുതി " തിരുവിതാംകൂറില്‍ കാണുന്ന കോളറ മറ്റു സ്ഥലങ്ങളലെ പകര്‍ച്ചവ്യാധിയായ കോളറയില്‍ നിന്നും വ്യത്യസ്ഥമല്ലെങ്കിലും ഇവിടത്തെ സ്ഥായിയായ ഒരസുഖമാണ്‌. ഒരാഴ്ച്ചകൊണ്ട് കൊല്ലത്തു ഞാന്‍ മുപ്പത്താറു രോഗികളെ ചികിത്സിച്ചു, ഒരാള്‍ക്കു പോലും അത്യാഹിതം സംഭവിച്ചില്ല, പക്ഷേ മരുന്നും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ എന്റെയടുത്തെത്തിയ വൈദ്യന്മാര്‍ കോളറ ബാധിച്ച ഏതാണ്ട് മുഴുവന്‍ ആളുകളും മരിച്ചെന്നാണ്‌ വിവരം തരുന്നത്.... ഈ എന്‍ഡെമിക്ക് കോളറ പൊട്ടിപ്പുറപ്പെടുമ്പോള്‍ നമ്മള്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു.‍ എന്റെ പ്രദേശം നേരിടുന്നത് എന്‍ഡെമിക്ക് വിഷൂചിക അല്ലെങ്കില്‍ നീര്‍ക്കൊമ്പന്‍ എന്ന അസുഖമാണ്‌. മലബാറിന്റെ കാര്യത്തില്‍ ഉറപ്പില്ല, പക്ഷേ തിരുവിതാംകൂറിനിത് കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലമായിട്ടെങ്കിലും പരിചിതമാണ്‌. ആയിരക്കണക്കിനു ആള്‍ക്കാര്‍ മരിച്ച് പ്രദേശങ്ങള്‍ തന്നെ ജനശൂന്യമാകാറുണ്ട്. വൈദ്യന്മാര്‍ ഇത്തരം രോഗികളെ കാണുമ്പോള്‍ പ്ലേഗ് കണ്‍റ്റതുപോലെ ഓടിയൊളിക്കുകയാണ്‌ പതിവ്. തുടക്കത്തിലേ ചികിത്സ കിട്ടാത്തവര്‍ മരിക്കുകയും ആണിവിടെ പതിവ്.

പകര്‍ച്ചവ്യാധിക്കോളറയുമായി സാമ്യമുണ്ടോ ഇല്ലയോ, ഈ നാട് നമ്മുടെ നിര്‍ദ്ദേശങ്ങള്‍ക്കും മരുന്നുകള്‍ക്കും കടപ്പെട്ടിരിക്കുന്നു. കൊല്ലത്ത് ഞാന്‍ നൂറ്റിയിരുപതിലധികം രോഗികളെ ഇതുവരെ ചികിത്സിച്ചു, നൂറുശതമാനം വിജയവും നേടി.“

പോസ്റ്റ് ഇട്ടയാളിന്റെ കുറിപ്പ്:
- ഇത് മേരിലാന്‍ഡ് മെഡിക്കല്‍ റിക്കോര്ഡര്‍, വാല്യം മൂന്ന്, ലക്കം ഒന്ന്, 1832ല്‍ സ്റ്റാഫ് സര്‍ജ്ജന്‍ ഹേയുടെ കത്തുകള്‍ ഉദ്ധരിച്ചു കണ്ടത്. കൊല്ലം അടങ്ങുന്ന സ്ഥലങ്ങളില്‍ കോളറ സ്ഥിരമായി മഹാമാരകവ്യാധിയായിരുന്നെന്നും വൈദ്യന്മാര്‍ കോളറ രോഗികളെ ചികിത്സിക്കാന്‍ മടികാട്ടിയിരുന്നെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം, എന്നാല്‍ അന്നത്തെ ആധുനിക വൈദ്യത്തിനു കോളറയെപ്പറ്റി ശരിയായ അറിവില്ലായിരുന്നു എന്നതിനാലും( ഇന്ത്യന്‍ കോളറ പകര്‍ച്ചവ്യാധിയല്ലെന്നും, പൊതുവില്‍ കോളറ പിത്തനാളിയില്‍ ഉണ്ടാകുന്ന തകരാറു മൂലമാണെന്നും എത്രയും വേഗം കേടായ പിത്തം ശരീരത്തിനു വെളിയിലെത്തിക്കുകയാണു ചികിത്സാരീതിയെന്നും ഇതേ ജേര്‍ണലില്‍ മദ്രാസ് മെഡിക്കല്‍ ബോര്‍ഡിന്റെ ലേഖനത്തില്‍ കാണുന്നു. അതനുസരിച്ച് ഡീഹൈഡ്റേഷനുമായെത്തുന്ന കോളറ രോഗിക്ക് ആവണക്കെണ്ണ കൊടുക്കുകയും മറ്റുമായിരുന്നു ഡോക്റ്റര്‍മാര്‍ ചെയ്തിരുന്നത്. ) 'നമ്മള്‍ നല്‍കുന്ന ചികിത്സയാല്‍ എല്ലാവരും പൂര്‍ണ്ണ സുഖം പ്രാപിക്കുന്നു, അതിനാല്‍ ഈ രാജ്യം നമ്മോട് കടപ്പെട്ടിരിക്കുന്നു' എന്നൊക്കെയുള്ള ഹേയുടെ വീരവാദം മുഖവിലയ്ക്കെടുക്ക്കേണ്ടതില്ല. പക്ഷേ ആ സ്പിരിറ്റും കോ-ഓര്‍ഡിനേഷനും സമ്മതിച്ചു കൊടുക്കേണ്ടിയിരിക്കുന്നു, പിന്നെയും നൂറ്റാണ്ടെടുത്തെങ്കിലും വൈദ്യശാസ്ത്രത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ ഒടുവില്‍ കോളറ കീഴടങ്ങുക തന്നെ ചെയ്തു.