Tuesday, December 26, 2006

ആശ്രാമം കണ്ടല്‍ക്കാടുകള്‍

കൊല്ലം ആശ്രാമം ഗസ്റ്റ്‌ ഹൗസിന്റെ പടിഞ്ഞാറുഭാഗം അഷ്ടമുടികായലിനു വശം ചേര്‍ന്ന് തെക്ക്‌ വടക്കായി കിടക്കുന്ന ഏതാണ്ട്‌ 1 കിലോമീറ്റര്‍ നീളവും 20 - 30 മീറ്റര്‍ വീതിയുമുള്ള ഇടതൂര്‍ന്നു നില്‍ക്കുന്ന അമൂല്യ സസ്യസമ്പത്താണ്‌ ആശ്രാമം കണ്ടല്‍ക്കാടുകള്‍ (mangroves) പ്രാചീനകാലം മുതല്‍ അഷ്ടമുടിയുടെ തീരത്ത്‌ നിബിഡമായി വളര്‍ന്നിരുന്ന കണ്ടല്‍ശേഖരത്തിലെ അവസാനത്തെ പച്ചതുരുത്താണീ ജൈവവൈവിധ്യം കൊണ്ട്‌ സമ്പന്നമാര്‍ന്ന പ്രദേശം. കേരളത്തിന്റെ മറ്റ്‌ കായലോരങ്ങളിലും ചതുപ്പ്‌ പ്രദേശങ്ങളിലും അങ്ങിങ്ങായി കണ്ടല്‍ക്കാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടങ്കിലും അവയെല്ലാം ഒറ്റപ്പെട്ട ഇനങ്ങളുടെ കൂട്ടമാണ്‌, മറിച്ച്‌ ആശ്രാമത്തിലുള്ളവയാകട്ടെ കണ്ടല്‍ക്കാട്‌ എന്ന പേരിന്‌ പൂര്‍ണ്ണ അര്‍ത്ഥം നല്‍കുമാറ്‌ നിരവധി തരം വൃക്ഷലതാദികളുടെ ഒരു വലിയ കൂട്ടമത്രേ.

കണ്ടല്‍ സസ്യങ്ങളുടെ വൈവിധ്യവും , കണ്ടല്‍ചെടികളുടെ ചുറ്റുപാടുകളില്‍ സുലഭമായി വളരുന്ന ലതകള്‍, കുറ്റിച്ചെടികള്‍, മരങ്ങള്‍, പലതരം പക്ഷികള്‍ ഉള്‍പ്പെട്ട ജന്തുജീവികളും, ജലജന്യ ജീവികളും ഉള്‍പ്പെട്ട്‌ പോരുന്ന ആവാസവ്യവസ്ഥിതിയുമാണ്‌ ഈ കണ്ടല്‍വനത്തെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്‌. 1987 ല്‍ ഭാരതസര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയിലെ തണ്ണീര്‍തടങ്ങളെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ടിലുള്‍പ്പെട്ട, 1979ലെ ഇന്ത്യയിലെ കണ്ടല്‍ക്കാടുകളുടെ സ്ഥിതിവിവര ക്കണക്കിനൊപ്പമുള്ള ഭൂപടത്തില്‍ ആശ്രാമം കണ്ടല്‍ക്കാടുകള്‍ക്കുള്ള സ്ഥാനം ശ്രദ്ധേയമാണ്‌. ആ റിപ്പോര്‍ട്ടനുസരിച്ച്‌ 1980 കളുടെ ആരംഭത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാന്യമേറിയ കണ്ടല്‍വനം ആശ്രാമത്തിലേതാണ്‌,വലിപ്പത്തിലും വൈവിധ്യത്തിലും.

ആശ്രാമത്തെ കണ്ടല്‍ക്കാടുകളുടെ ജൈവശാസ്ത്രപ്രാധാന്യം എടുത്തുകാണിക്കുന്ന രണ്ട്‌ സസ്യങ്ങളാണ്‌ ഞാറവര്‍ഗത്തില്‍പെട്ട syzygium travancoricum, ചൂരല്‍ ഇനമായ Calmus rotang എന്നതും. ഇതില്‍ ആദ്യത്തേത്‌ ഭൂവുലത്തില്‍ തന്നെ ഉന്മൂലനാശം സംഭവിച്ച്‌ കൊണ്ടിരിക്കുന്നതും, രണ്ടാമത്തേത്‌ അപൂര്‍വ്വമായികൊണ്ടിരിക്കുന്ന സസ്യജനുസ്സുമാണ്‌. പീച്ചിയിലുള്ള കേരള ഫോറെസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പഠനരേഖകള്‍ അനുസരിച്ച്‌ ഈ ചൂരല്‍ വര്‍ഗ്ഗം കേരളത്തില്‍ മറ്റ്‌ എങ്ങും വളരുന്നില്ല.

ചിലയിനം കണ്ടല്‍ സസ്യങ്ങളുടെ ശ്വാസമുകുളങ്ങള്‍ വെള്ളത്തിനടിയിലൂടെ ഉയര്‍ന്ന് ജലപ്പരപ്പില്‍ ചെറു കുറ്റികളായി പൊങ്ങിനില്‍ക്കുന്നത്‌ കാണാം. ഇവയുടെ ഇടയിലാണ്‌ മത്സ്യങ്ങള്‍, പ്രത്യേകിച്ച്‌ ചെമ്മീന്‍, മുട്ടയിട്ട്‌ വംശവര്‍ദ്ധനനടത്താന്‍ പ്രാഥമികപരിഗണന നല്‍കുന്നത്‌, കാരണം, സ്വാഭാവിക ശത്രുക്കളുടെ ആക്രമണം തീരെ പേടിക്കണ്ടാത്ത സുരക്ഷിത കവചിതമാണീ മുകുളങ്ങളുടെ വേലിക്കെട്ട്‌.

കണ്ടല്‍സസ്യങ്ങള്‍ക്ക്‌ കടലിന്റെയും കായലിന്റെയും തീരങ്ങളിലുള്ള മണ്ണൊലിപ്പ്‌ തടയുവാനുള്ള കഴിവ്‌ അപാരമാണ്‌. ഒപ്പം കടല്‍‌വെള്ളത്തിലെ ഉപ്പിന്റെ അംശം കരയിലേക്ക് എത്താത്തവണ്ണം ഒരു ‘ഫില്‍ട്ടറും’. ഇത്‌ മനസ്സിലാകിയിട്ടാവണം ബംഗ്ലാദേശ്‌, മലേഷ്യ, തായ്‌ലെണ്ട്‌ തുടങ്ങിയ രാജ്യങ്ങള്‍ കടലാക്രമണത്തിനെതിരെയും മണ്ണൊലിപ്പ്‌ തടയുവാനുമൊക്കെയായി വന്‍തുക ചെലവിട്ട്‌ കണ്ടലുകള്‍ വെച്ചുപിടിപ്പിക്കുന്നത്‌. മറിച്ച്‌ നമ്മുടെ രാജ്യത്താവട്ടെ, ഉള്ളവയെ നശിപ്പിച്ച്‌ വികസനപ്രക്രിയയില്‍ ഏര്‍പ്പെടുകയാണ്‌. ഇതിനും ഉത്തമ ഉദാഹരണമാണ്‌ ആശ്രാമം കണ്ടല്‍ക്കാടുകള്‍.

കുറച്ച്‌ കാലം മുന്‍പ്‌ ആശ്രാമം ഗസ്റ്റ്‌ ഹൗസ്‌ പരിസരത്ത്‌ നടത്തിയ ടൂറിസം വികസനപരിപാടികള്‍ കുറച്ചൊന്നുമല്ല, ഈ അമൂല്യശേഖരത്തെ ബാധിച്ചിട്ടുള്ളത്‌.സസ്യശേഖരത്തിന്റെ ഹൃദയഭാഗത്ത്‌ തന്നെ നടപ്പാക്കിയ 'അഡ്വഞ്ചര്‍ പാര്‍ക്ക്‌' പദ്ധതി യും പിന്നെ , ബോട്ടിംഗ്‌ സൗകര്യങ്ങളും കണ്ടല്‍ആവാസ വ്യവസ്ഥിതിയില്‍ തുടര്‍ച്ചയായി ആഘാതമേല്‍പ്പിച്ച്‌ കൊണ്ടിരിക്കുന്നു. കായല്‍തീരത്ത്‌ എതാണ്ട്‌ 200മീറ്ററോളം നീളത്തില്‍ സസ്യലതാദികള്‍ പാടെമുറിച്ച്‌ മാറ്റി, കല്‍മതില്‍ കെട്ടി നിയോണ്‍ വിളക്കുകള്‍ സ്ഥാപിച്ചത്‌ പരിസ്ഥിതിസ്നേഹികള്‍ എതിര്‍ത്തിരുന്നു. പക്ഷേ വികസന വിരോധമായി ആ മുറവിളിയെ മുദ്രകുത്തി ജില്ലാഭരണകൂടവും, ജില്ലാ ടൂറിസം വികസന സമിതിയും പദ്ധതികളുമായി മുന്‍പോട്ട്‌ തന്നെ പോയി, ഫലമോ, ജൈവവൈവിധ്യം കൊണ്ട്‌ ശ്രദ്ധേയമായിരുന്ന കണ്ടല്‍വനം നശിച്ച്‌ കൊണ്ടിരിക്കുന്നു, ഒപ്പം ഉദ്ദേശിച്ച ഫലം നല്‍കാത്ത അഡ്വഞ്ചര്‍ പാര്‍ക്ക്‌ സാമൂഹ്യവിരുദ്ധരുടെ താവളമായി ഭരണകൂടത്തിന്‌ തലവേദനയാകുകയും.

ഒരു കാലത്ത്‌ ഇവിടെ സുലഭമായി ഉണ്ടായിരുന്ന നീര്‍നായ്ക്കള്‍ ടൂറിസം വികസനത്തിന്റെ ആരംഭത്തോട്‌ കൂടിതന്നെ എന്നന്നേക്കുമായി അപ്രത്യക്ഷമായി. അടുത്തകാലം വരെ ഇവിടം താവളമാക്കിയിരുന്ന അറുപതിലേറെ ഇനങ്ങളില്‍ പെട്ട പക്ഷികളില്‍ ഒരു നല്ല വിഭാഗവും ഇപ്പോള്‍ ഇവിടെ സന്ദര്‍ശിക്കാറില്ല, ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ. സിനിമാചിത്രീകരണത്തിനും മറ്റും വിട്ട്‌ കൊടുക്കുന്നത്‌ മൂലമുള്ള പ്ലാസ്റ്റിക്‌ മലിനീകരണങ്ങള്‍ പൊന്തികിടക്കുന്ന കായലോരം മത്സ്യജീവികള്‍ പ്രജനനത്തിന്‌ ഉപയോഗിക്കുന്നുമില്ല. അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത്‌ കുറയാന്‍ ഒരു പ്രധാന കാരണം ഈ കണ്ടല്‍ചെടികൂട്ടത്തിനുണ്ടായ നാശം തന്നെയാണ്‌.

സവിശേഷമായ ആവാസവ്യവസ്ഥിതിയെങ്കിലും , കരയിലും ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ജീവിക്കുന്ന നിരവധി ജീവജാലങ്ങലുടെ സങ്കീര്‍ണ്ണമായ സമൂഹവുമാണ്‌ ഈ തുരുത്ത് . തികച്ചും ലോലമായ ഈ സമൂഹത്തിന് പുറത്തുനിന്നുള്ള ലഘുവായ ഇടപെടല്‍പോലും താങ്ങാനാവില്ല. മനുഷ്യരുടെ തുടര്‍ച്ചയായുള്ള ഇടപെടലും അതിനെ തുടര്‍ന്നുള്ള ശബ്ദായമാനമായ അന്തരീക്ഷവും രാത്രിയില്‍ തെളിഞ്ഞ്‌ നില്‍ക്കുന്ന നിയോണ്‍ ബള്‍ബുകളും അലറിപ്പായുന്ന ബോട്ടുകളും, അവയില്‍നിന്നിറ്റുന്ന ഡീസല്‍ മാലിന്യവും ആശ്രാമം കണ്ടല്‍ക്കാടുകള്‍ ഒരോര്‍മ്മയും മേല്‍പ്പറഞ്ഞ ഭൂപടത്തിലെ ഒരടയാളപ്പെടുത്തുലുമായവശേഷിപ്പിക്കും.

(കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ് പഠനകാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്)

Saturday, December 23, 2006

കുണ്ടറ വിളംബരം

മൈനാഗന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള, 1809 ജനുവരി 11 നു് വേലുത്തമ്പിദളവ പ്രഖ്യാപിച്ച വിളംബരം.

-------------------------------------

ശ്രീമതു തിരുവിതാകോട്ടു സംസ്ഥാനത്തു നിന്നും ഈ സമയത്തു എന്തും ചെയ്തല്ലാതെ നിലനില്‍ക്കയില്ലെന്നു കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്ത് മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ശുദ്രര്‍വരെ കീഴപരിഷവരെയും ഉള്ള പലജാതി കുടിയാനവന്മാരു പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന
വിളംബരമാവിത്.


പരശുരാമപ്രതിഷ്ഠയില്‍ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തോന്നിയനാള്‍ മുതല്‍ ചേരമാന്‍ പെരുമാള്‍ വംശംവരേയും പരിപാലനം ചെയ്യും കാലത്തും അതില്‍ കീഴു തൃപ്പാദസ്വരൂപത്തലേക്ക് തിരുമൂപ്പും അടങ്ങി ബഹുതലമുറയായിട്ടു ചെങ്കോല്‍നടത്തി അനേകമായിരം സംവത്സരത്തിന് ഇടയിലും ഈ രാജ്യം ഇടപെട്ടും ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടുമില്ല. തൊള്ളായിരത്തിമുപ്പത്തി മൂന്നാമാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട കല്പിച്ചു ദൂരദൃഷ്ടിയാല്‍ മേല്‍ക്കാലം വരവിന്റെ വിപരീതം കണ്ട് ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉള്ളവര്‍ വഹിക്കയില്ലെന്നും വച്ച് നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടുംകൂടെ ശ്രീപത്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്മാരും അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കയും അവര്‍ക്ക് രാജ്യഭോഗഭോഗ്യങ്ങളെക്കാളും അധികം തപേനാനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദു:ഖിച്ചും കുട്ടികള്‍ക്ക് സുഖംവരുത്തിയും അതിന് ഒരു കുറവുവരാതെ ഇരിക്കേണ്ടുന്നതിനു മേല്‍‌രക്ഷയായിട്ട് ഈശ്വരസേവ ഭദ്രദീപം മുറജപം അന്നസത്രം ആദിയായിട്ടുള്ള സല്‍ക്കര്‍മങ്ങളെ നടത്തി കാലം കഴിച്ചു കൊള്ളുകയെന്നും വച്ചു നിശ്ചയിച്ചു ചട്ടംകെട്ടി കുട്ടികള്‍ക്കു സുഭിക്ഷമായിട്ടു കഴിഞ്ഞുവരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവത്സേതുപര്യന്തം ഇതുപോലെ ധര്‍മസംസ്ഥാനം ഇല്ലെന്നുള്ള കീര്‍ത്തി പൂര്‍ണ്ണമായി ഇരിക്കപ്പെട്ടതു സര്‍വപേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലോ ആകുന്നു. മമ്മുദല്ലിഖാന്‍ ആര്‍ക്കാടുസുബദയും കെട്ടി തൃച്ചിനാപ്പള്ളിയില്‍ വന്നു ദക്ഷിണശമിയും ഒതുക്കിയതിന്റെ ശേഷം അവിടത്തേക്ക് മിത്രഭാവമായിട്ടു ചെല്ലേണമെന്നും വെച്ചു ആണ്ടൊന്നിനു ആറായിരം രൂപയും ഒരാനയും നതിയായിട്ടു കൊടുക്കത്തക്കവണ്ണം പറഞ്ഞു വെച്ചുകൊടുത്തു വന്നതല്ലാതെ ഈ രാജ്യം ഇടപെട്ടു ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടും ഇല്ല. അങ്ങനെയിരിക്കുന്ന സംഗതിയിങ്കല്‍ ഡിപ്പുസുല്‍ത്താനും ഇങ്കരേസു കുമ്പഞ്ഞിയും പ്രബലമായിട്ടു വരികകൊണ്ടും അതില്‍ രണ്ടില്‍ കൊമ്പഞ്ഞി ആളുകള്‍ക്ക് നേരും വിശ്വാസവും ഒണ്ടെന്നും അവരെ വിശ്വസിച്ചാല്‍ ചതിക്കയില്ലെന്നും നിശ്ചയിച്ചു. ആദിപൂര്‍വമായിട്ട് അഞ്ചുതെങ്ങില്‍ കോട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഉറപ്പിച്ചു. നിനവിനാല്‍ ഡിപ്പുസുല്‍ത്താനോടു പകച്ചു പടയെടുത്തു ഇവരെ സ്നേഹിപ്പാന്‍
ഇടവരികയും ചെയ്തു. പിന്നത്തേതില്‍ കാര്യവശാല്‍ ഒള്ള അനുഭവത്തില്‍ ഇവരെ സ്നേഹിച്ചതു നാശത്തിനും വിശ്വസിച്ചതു നമ്മുടെ കുടുംബത്തില്‍ ഒള്ളവരും കൂടെ കൂടിയിട്ടുള്ള കാര്യസ്ഥന്മാരില്‍ ചിലരും കൊമ്പഞ്ഞി രാജ്യത്തില്‍ ചെന്നു പാര്‍ത്തുകൊള്ളണമെന്നും അവിടെചെന്നു പാര്‍ത്താല്‍ ഇവര്‍ക്കു വേണ്ടുന്ന ശമ്പളവും മാനമര്യാദയും നടത്തിക്കൊടുക്കുമന്നും അതിന്റെശേഷം രാജ്യകാര്യം ഇടപെട്ടുള്ളതൊക്കെയും റെസിഡെന്റു മക്കാളിതന്നെ പുത്തനായി ചട്ടംകെട്ടി നടത്തിക്കൊള്ളുമെന്നും ആയതിനു താമസംകാണുന്നു എങ്കില്‍ യുദ്ധത്തിന്റെ ആരംഭം ആകുന്നു എന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കയിതംകൊടുത്തയയ്ക്കകൊണ്ടും പ്രാണഹാനി വരയില്‍വരുമെന്നാകിലും ഇങ്ങനെയുള്ള രാജ്യദ്രോഹത്തിനും ജനദ്രോഹത്തിനും ഉള്‍പ്പെടുകയില്ലെന്നും പറഞ്ഞു തള്ളിക്കളയുകയാല്‍ രണ്ടാമതു റെസിഡെന്റു മക്കാളി ഈ രാജ്യത്തിനു ഉടതായിരിക്കുന്ന തിരുമനസ്സിലേയും ശേഷം കാര്യസ്ഥന്മാരേയും ബോധിപ്പിക്കാതെ കടലുവഴിക്കെ ഏതാനം സേള്‍ജര്‍ വെള്ളക്കാറരെയും കൊല്ലത്തു എറക്കി അവരിടെ വകയില്‍ അവിടെ ഒണ്ടായിരിക്കുന്ന സ്ത്രീജനങ്ങളെയും വസ്തുവകകളെയും മറുദിക്കിലും ഒതുക്കി അക്രമങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സംസ്ഥാനത്തുനിന്നും ഇതിനുമുമ്പിലും ഇപ്പോഴും അവരോടു യുദ്ധം ചെയ്യണമെന്നും നിരുപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോള്‍ ഇവര് തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്തു നിലനില്‍ക്കാതെ മുമ്പിച്ചു സംശയിച്ചാല്‍ പെന്നത്തേതില്‍ അതുകൊണ്ടുവരുന്ന വൈഷ‌മ്യങ്ങളെ ആരും സഹിക്കാനും കാലംകഴിപ്പിക്കാനും നിര്‍വഹം ഉണ്ടായി വരുന്നതുമല്ല. അതിന്റെ വിവരങ്ങള്‍ ചുരുക്കത്തില്‍ എഴുതുന്നതു എന്തെന്നാല്‍ ചതുവുമാര്‍ഗത്തില്‍ രാജ്യം അവരിടെ കൈവശത്തില്‍ ആകുന്നതു അവരിടെ വംശപാരമ്പര്യമാകകൊണ്ടും അതിന്മണ്ണം രാജ്യം അവരുടെ കൈവശത്തില്‍ ആയാല്‍ കോയിക്കല്‍ കൊട്ടാരം കോട്ടപ്പടി ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ അവരിടെ പാറാവും വരുതിയും ആക്കിത്തീര്‍ത്ത് രാജമുദ്ര പല്ലക്കു പൌരുഷം ഉള്‍പ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുള്ള ശട്ടവട്ടങ്ങളും നാട്ടുക്കൂട്ടവും നിറുത്തി ഉപ്പുമുതല്‍ സര്‍വസ്വവും കുത്തകയായിട്ടു ആക്കിത്തീര്‍ത്ത് തരിശുകിടക്കുന്ന നിലവും അളന്നു കുടികുത്തകയായിട്ടുംകെട്ടി നിലവരി തെങ്ങുവരി ഉള്‍പ്പെട്ട അതികകരങ്ങളും കുടികളില്‍ കൂട്ടിവച്ചു അല്‍‌പപിഴയ്ക്കു നീചന്മാരെകൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസര്‍ഗവും ചെയ്തു യുഗഭേദം‌പോലെ അധര്‍മങ്ങളായിട്ടുള്ള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കുകയും ചെയ്യും.

അങ്ങനെയുള്ളതൊന്നും ഈ രാജ്യത്തില്‍ സംഭവിക്കാതെ രാജധര്‍മത്തെ നടത്തി നാട്ടില്‍ ഒള്ള മര്യാദയ്ക്കു അഴിവുവരാതെ ഇരിക്കേണ്ടുന്നതിന് മനുഷ്യയത്നത്തില്‍ ഒന്നും കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെ ഇരിക്കാന്‍ ആകുന്നേടത്തോളം ഒള്ള പ്രയത്നങ്ങള്‍ ചെയ്യുകയും പിന്നത്തേതില്‍ ഈശ്വരാനുഗ്രഹം‌പോലെ വരുന്നതൊക്കെയും സഹിക്കയും യുക്തമെന്നു നിശ്ചയിച്ചു അത്രേ അവര്‍ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടിവന്നു. - എന്നും 984- ാമാണ്ട് മകരമാസം 1- ാം തീയതി കുണ്ടറ.

വേലുത്തമ്പി (ഒപ്പ്)


കടപ്പാട് : കൊല്ലം ഹാന്‍‌ഡ് ബുക്ക്

Tuesday, December 05, 2006

കൊല്ലം - സാംസ്കാരികവികാസത്തിന്റെ നാള്‍വഴികളിലൂടെ


മൂന്ന്‌

കേരളത്തില്‍ അച്ചടിയുടെ ചരിത്രം ആരംഭിക്കുന്നതു തന്നെ കൊല്ലത്തുനിന്നാണ്‌. എന്നാല്‍ അതൊരു മലയാള ഗ്രന്ഥമായിരുന്നില്ല. തമിഴ്‌ ഭാഷയില്‍ പതിനെട്ട്‌ പുറങ്ങള്‍ മാത്രമുണ്ടായിരുന്ന 'ഡോക്ട്രീനാ ക്രിസ്ത' 1578-ലാണ്‌ കൊല്ലത്ത്‌ മുദ്രണം ചെയ്യപ്പെട്ടത്‌. ഇതുതന്നെയാണ്‌ ഭാരതീയഭാഷകളിലാദ്യമായി അച്ചടിക്കപ്പെട്ട പുസ്തകമെന്നും തര്‍ക്കത്തോടുകൂടിയ ഒരു വാദവും നിലനില്‍ക്കുന്നുണ്ട്‌. ചെറിയ തോതിലുള്ള അച്ചടിവേലകള്‍ നടത്തിയിരുന്ന ചില സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിപുലമായ ശ്രമങ്ങള്‍ ആ വഴിക്ക്‌ ഏറെ മുന്നേറിയിരുന്നില്ല.

ആദ്യമായി കൊല്ലത്ത്‌ ഒരു പ്രിന്റിംഗ്‌ പ്രസ്സും അനുബന്ധമായി പ്രസിദ്ധീകരണശാലയും ആരംഭിച്ചത്‌ എസ്‌. ടി. റെഡ്യാരായിരുന്നു. 1886-ല്‍ ഓഗസ്റ്റ്‌ 8-നായിരുന്നു ഇത്‌. ഭാഷാകൃതികളുടെ വിപുലമായ പ്രസിദ്ധീകരണത്തിന്റെയും അതിലൂടെ വായനാചരിത്രത്തിന്റെയും ഉദ്ഘാടനംകൂടിയായിരുന്നു ആ സംഭവം. പിന്നാലെ മനോമോഹനം പ്രസ്സ്‌, ശ്രീരാമവിലാസം പ്രസ്സ്‌ എന്നിവയും കൊല്ലത്തെ തെക്കന്‍കേരളത്തിലെ പ്രധാന അച്ചടി-പ്രസിദ്ധീകരണ കേന്ദ്രമാക്കി. പൗരപ്രമുഖനും പൊതുകാര്യപ്രസക്തനുമായിരുന്ന കെ. ജി. പരമേശ്വരന്‍പിള്ള ശ്രീരാമവിലാസം പ്രസ്സ്‌ വാങ്ങി വിപുലീകരിച്ച്‌ 'ശ്രീരാമവിലാസം പ്രസ്സ്‌ ആന്റ്‌ ബുക്ക്‌ ഡിപ്പോ'യ്ക്ക്‌ രൂപംകൊടുത്തതോടെയാണ്‌ പ്രസിദ്ധീകരണകലയുടെ ആദ്യകിരണങ്ങള്‍ തെളിഞ്ഞത്‌. എസ്‌. ടി. റെഡ്യാരുടെയും ശ്രീരാമവിലാസത്തിന്റെയും ശ്രമഫലമായിട്ടുകൂടിയാണ്‌ ഭക്തിസാഹിത്യങ്ങളുടെയും പ്രാചീന സാഹിത്യകൃതികളുടെയും ആധുനിക വൈജ്ഞാനിക സാഹിത്യത്തിന്റെയും പ്രചാരം കേരളത്തിലൊട്ടാകെ വ്യാപിച്ചതെന്ന്‌ പറയാം. (ഇതിന്‌ സമമായി അച്ചടിരംഗത്ത്‌ ചില ശ്രമങ്ങള്‍ തൃശ്‌ശൂരും കോട്ടയത്തും ഉണ്ടായിട്ടുണ്ടെന്നത്‌ വിസ്മരിക്കുന്നില്ല.)

എഴുത്തച്ചന്റെ കിളിപ്പാട്ടുകളും മറ്റു ഭക്തിസാന്ദ്രമായ കൃതികളും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, വേദോപനിഷത്തുകളുടെ വ്യാഖ്യാനങ്ങള്‍, ജ്യോതിഷവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, പ്രമുഖരുടെ ആട്ടക്കഥാസാഹിത്യങ്ങള്‍, കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകള്‍ - മറ്റു കൃതികള്‍, വിവര്‍ത്തനം ചെയ്യപ്പെട്ട അറബിക്കഥകള്‍, ആയുര്‍വേദസംബന്ധമായ ഗ്രന്ഥങ്ങള്‍, പുതിയകാലത്തെ നോവലുകളുള്‍പ്പെടെയുള്ള സാഹിത്യ കൃതികള്‍ എന്നിങ്ങനെ അറിവും സാഹിത്യവും ജനങ്ങള്‍ക്ക്‌ കൈയെത്തുന്ന അകലത്തിലെത്തിക്കാന്‍ ആ പരിശ്രമം സഹായകമായി.

കേരളീയ രാഷ്ട്രീയ-സാംസ്കാരിക ജീവിതങ്ങളുടെ പരിണാമസന്ധികളില്‍ നേരും നെഞ്ചൂക്കും നിലനിര്‍ത്തി പോരാടിയ പ്രശസ്തരുടെ ഒരു നിര തന്നെ കൊല്ലത്തിന്റെത്തയിട്ടുണ്ട്‌. അവരില്‍ത്തന്നെ മിക്കവരും പത്രപ്രവര്‍ത്തനരംഗത്ത്‌ വഴിവിളക്കുകളായി നിലനിന്നിരുന്നു. സി. വി. കുഞ്ഞുരാമന്‍, സി. എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി, ബാപ്പു റാവു, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കൈനിക്കര പദ്‌മനാഭപിള്ള, വി. ഗംഗാധരന്‍, പി. കെ. ശിവശങ്കരപ്പിള്ള, പന്തളം പി. ആര്‍. മാധവന്‍പിള്ള, എം. കെ. കുമാരന്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, എന്‍. ശ്രീകണ്‌ഠന്‍ നായര്‍, സി. എം. സ്റ്റീഫന്‍, എന്‍. ഗോപിനാഥന്‍ നായര്‍, കാമ്പിശ്‌ശേരി കരുണാകരന്‍, ബരിസ്റ്റര്‍ എ. കെ. പിള്ള, ടി, കെ. മാധവന്‍, ടി. സി. കല്യാണിക്കുട്ടിയമ്മ, വി. വി. വേലുക്കുട്ടി അരയന്‍, എം. എം. എസ്‌. മൗലവി, കുമ്പലത്ത്‌ ശങ്കുപ്പിള്ള, തങ്ങള്‍കുഞ്ഞ്‌ മുസലിയാര്‍ തുടങ്ങിയവരെല്ലാം വിവിധതലങ്ങളിലൂടെ കൊല്ലത്തിന്റെ സ്വാതന്ത്ര്യത്തിനും നാടിന്റെ പുരോഗതിക്കും ജനകീയവിമോചനത്തിനുമായി ചെയ്ത ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ മായ്‌ക്കാനാവുന്നതല്ല.

കെ. ജി. ശങ്കര്‍ പത്രാധിപരായി 1929-ല്‍ തുടങ്ങിയ 'മലയാളരാജ്യം' വാരിക എടുത്തുപറയേണ്ടുന്ന ആദ്യസംരംഭമായിരുന്നു. ഇത്‌ 1930-ല്‍ ദിനപത്രമായി. കേരളത്തിലെ ആദ്യത്തേതെന്നു കരുതാവുന്ന മലയാളരാജ്യം 'ചിത്രവാരിക'യും ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. ആധുനിക വേണാടിന്റെ സാമൂഹികപരിഷ്കര്‍ത്താക്കളില്‍ ഒന്നാമനും എഴുത്തുകാരനുമയ സി. വി. കുഞ്ഞുരാമന്‍, ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ 'ദുര്‍ഗ്ഗേശനന്ദിനി' ഉള്‍പ്പെടെ നിരവധി അന്യഭാഷാകൃതികള്‍ ആദ്യമായി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ പണ്ഡിതന്‍ സി. എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി, സ്വാതന്ത്ര്യസമരയോദ്ധാവുകൂടിയായ ബാപ്പുറാവു, നോവലിസ്റ്റും അദ്ധ്യാപകനുമയ കൈനിക്കര പദ്‌മനാഭപിള്ള, സാമൂഹികപ്രവര്‍ത്തനത്തിനായി ജീവിതം മാറ്റിവെച്ച വി. ഗംഗാധരന്‍ എന്നിവരൊക്കെ 'മലയാളരാജ്യം' പത്രത്തിന്റെ നായകരുമായിരുന്നു.

തിരുവിതാംകൂറിന്റെ രാഷ്ട്രീയനാവായി, കത്തുന്ന ഭാഷയുമായി ആരംഭിച്ച 'മലയാളി' അധികാരികളുടെ ഭീഷണിയാല്‍ കൊല്ലം നഗരത്തില്‍ അതിന്റെ നിലനില്‍പ്പ്‌ അപകടത്തിലായപ്പോള്‍, തങ്കശ്ശേരിയിലേക്ക്‌ ഒളിച്ചുമാറുകയും, സാക്ഷാല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കുറേക്കാലം അതിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അകാലത്തില്‍ അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, കുറേക്കാലത്തിനുശേഷം 'മലയാളി' വീണ്ടും തിരുവനന്തപുരത്തു നിന്ന്‌ പ്രസിദ്ധീകരണം തുടരുകയുണ്ടായി.

കൊല്ലത്തെ പ്രമുഖമായ സാങ്കേതിക-കലാശാലകളുടെ സ്ഥാപകനായ തങ്ങള്‍കുഞ്ഞു മുസലിയാര്‍ പി. കെ. ശിവശങ്കരപ്പിള്ള പത്രാധിപരായി 'പ്രഭാതം' വാരിക 1944-ല്‍ തുടങ്ങി, വൈകാതെ ദിനപത്രമായി. അന്നത്തെ ഇടതുപക്ഷക്കാരില്‍ പ്രമുഖനായിരുന്ന പന്തളം പി. ആര്‍. മാധവന്‍ പിള്ളയുടെ പത്രാധിപത്യത്തില്‍ 'നവകേരളം', കോണ്‍ഗ്രസ്‌ പക്ഷത്തു നിന്ന്‌ സി. എം. സ്റ്റീഫന്റെ 'പൗരധ്വനി, കെ. കെ. ചെല്ലപ്പന്‍പിള്ളയുടെ 'യുവകേരളം' തുടങ്ങിയ പത്രങ്ങള്‍ അക്കാലത്ത്‌ പ്രസിദ്ധങ്ങളായിരുന്നു.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായി പില്‍ക്കാലത്‌ പ്രശസ്തമായ 'ജനയുഗം', വാരികാരൂപത്തില്‍, എന്‍. ഗോപിനാഥന്‍ നായര്‍ പത്രാധിപരായി 1948ല്‍ പുറത്തിറങ്ങി. ഇതിന്റെ പത്രാധിപരായി ദീര്‍ഘകാലം കേരളത്തിലെ രാഷ്ട്രീയവിശകലനം അസൂയാവഹമായി നിര്‍വഹിച്ച കാമ്പിശ്ശേരി കരുണാകരന്‍ പത്രാധിപസങ്കല്‍പത്തില്‍ കെ. ബാലകൃഷ്ണനോടൊപ്പം നിര്‍ത്താവുന്ന വ്യക്തിയായിരുന്നു. തീക്ഷ്ണമായ സംവാദത്തിന്റെ നിരവധി അധ്യായങ്ങള്‍ ഇവര്‍ രണ്ടുപേരും എതിര്‍പക്ഷങ്ങളില്‍ നിലയുറപ്പിച്ചുകോണ്ട്‌, വിമോചനസമര കാലഘട്ടങ്ങളില്‍ നടന്നിടുള്ളത്‌ ചരിത്രമാണ്‌. (ഇതേ കാമ്പിശ്‌ശേരിയാണ്‌ 'വരയ്ക്കുന്ന യേശുദാസന്‍' ഉള്‍പ്പെടെയുള്ള പല കാര്‍ട്ടൂണിസ്റ്റുകളെയും, 'കുഞ്ഞുണ്ണി മാഷ്‌' എന്ന കവിയെയും ഭാഷയ്ക്ക്‌ സമര്‍പ്പിച്ചത്‌. ജനയുഗം വാരികയുടെ ചീഫ്‌ എഡിറ്റര്‍ ജോലി ചെയ്ത പ്രമുഖരില്‍ നോവലിസ്റ്റ്‌ മലയാറ്റൂര്‍ രാമകൃഷ്ണനും കവി തിരുനല്ലൂര്‍ കരുണാകരനും ഉള്‍പ്പെടുന്നു.)

മയ്യനാട്ട്‌ നിന്ന് 1911-ല്‍ സി. വി. കുഞ്ഞുരാമന്‍ പത്രാധിപരായി ആരംഭിച്ച 'കേരളകൗമുദി' വാരിക ശ്രീനാരായണ ആദര്‍ശങ്ങളുടെ ചര്‍ച്ചാവേദിയും അവശജനതയുടെ നാവുമായി. ഇത്‌ പില്‍ക്കാലത്ത്‌ തലസ്ഥാനനഗരിയിലേക്ക്‌ മാറ്റിസ്ഥാപിക്കപ്പെടുകയും വിപുലമായ അര്‍ത്ഥത്തില്‍ സാംസ്കാരിക മുന്നേറ്റത്ത്ന്റെ പടക്കുതിരയായി മാറുകയും ചെയ്തു.

സ്വാതന്ത്ര്യസമരത്തിന്റെ ചൂടും അലയൊലികളും നിറഞ്ഞുനിന്ന അക്കാലത്ത്‌ ദേശീയസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി 'സ്വരാട്ട്‌' എന്ന പേരില്‍ ബാരിസ്റ്റര്‍ എ. കെ. പിള്ളയുടെ പത്രവും, 'ശ്രീവാഴുംകോട്‌' എന്ന പേരില്‍ കെ. എന്‍. ഗോവിന്ദപ്പണിക്കര്‍ നടത്തിയിരുന്ന പത്രവും പല കോളിളക്കങ്ങളുമുണ്ടാക്കി. അധികാരികളുടെ അപ്രീതിയാല്‍ 'ശ്രീവാഴുംകോടിനെ' തങ്കശ്ശേരിയിലേക്ക്‌ മാറ്റുകയുണ്ടായെങ്കിലും ഏറെക്കാലം അതിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുകയുണ്ടായില്ല.

സാമൂഹികനീതി, ജാത്യാചാരങ്ങള്‍ക്കെതിരേയുള്ള പ്രചാരണം, ഗാന്ധിജിയുടെ ആദര്‍ശങ്ങളോടുള്ള പ്രതിപത്തി എന്നിവ മുഖ്യവിഷയങ്ങളാക്കി ആരംഭിച്ച ടി. കെ. മാധവന്റെ 'ദേശാഭിമാനി' ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമായിരുന്നു. ഇതേ പേരില്‍ ഒരു വാരിക എം. കെ. കുമാരന്‍ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രസിദ്ധീകരണം നിലച്ചുപോയെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവും മികച്ച സംഘാടകനും പാര്‍ലമെന്റംഗവുമൊക്കെയായി മാറുവാന്‍ എം. കെ. കുമാരന്‌ ലഭിച്ച ജനകീയപിന്തുണയ്ക്ക്‌ ഈ പ്രസിദ്ധീകരണവും ഒരളവില്‍ സഹായകമായി.

വിവിധ കൈവഴികളായി സ്വാതന്ത്ര്യാനന്തര കാലഘട്ടത്തെ കുറിക്കാവുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ തുടര്‍ന്നും ഉണ്ടായതില്‍... സ്ത്രീകള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയ ആദ്യത്തെ പ്രസിദ്ധീകരണം ടി. സി. കല്യാണിക്കുട്ടിയമ്മ പത്രാധിപരായ 'വനിതാമിത്രം', പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ വെളിച്ചത്തിലെത്തിച്ച വി. വി. വേലുക്കുട്ടി അരയന്റെ 'അരയന്‍', ഇസ്ലാമിക സന്ദേശം കൈമാറിയ എം. എം. എസ്‌. മൗലവിയുടെ 'അന്നസീം' എന്നിവയും പ്രശസ്തമാണ്‌.

കൊല്ലത്തിന്റെ സാംസ്കാരിക നവോത്ഥാനകാലഘട്ടത്തിലും. അമിതാധികാരവിനിയോഗത്തിന്റെ ആധുനിക കാലഘട്ടത്തിലും ഒരു അച്ചുതണ്ടായി ആശയലോകത്തെ നിയന്ത്രിച്ച എസ്‌. കെ. നായരും ഉല്‍പതിഷ്‌ണുക്കളായ സുഹൃദ്‌സംഘവും 'മലയാളനാട്‌' എന്ന വാരിക കുറെയേറെക്കാലം ഭംഗിയായി നടത്തിയിരുന്നു. ഒ. വി. വിജയന്റെ 'ധര്‍മ്മപുരാണ'വും എം. കൃഷ്ണന്‍നായരുടെ 'സാഹിത്യവാരഫലവും' കേരളിയ സാഹിത്യത്തിന്റെ അതിരുകള്‍ നിര്‍ണയിച്ചത്‌ ഇക്കാലത്താണ്‌.

കുങ്കുമം വാരികയുടെ പത്രാധിപരായിരുന്നപ്പോള്‍ ദീര്‍ഘകാലം കൊല്ലത്ത്‌ നിവസിച്ച കവി എന്‍. വി.കൃഷ്ണവാരിയര്‍ ആ പ്രസിദ്ധീകരണത്തെ സാഹിത്യമൂല്യമുള്ളതാക്കി നിലനിര്‍ത്തി. നോവലിസ്റ്റും ഉജ്ജ്വല പ്രഭാഷകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഇതേ വാരികയുടെ എഡിറ്ററായി രണ്ടു ദശാബ്ദക്കാലം കൊല്ലത്ത്‌ നിറഞ്ഞുനിന്നു. രാജന്‍ പി. തൊടിയൂരിന്റെ ചുമതലയില്‍ മലയാളത്തിലെ ആദ്യത്തേതെന്ന്‌ പറയാവുന്ന 'കരിയര്‍ മാഗസിന്‍' പ്രസിദ്ധീകരണം ആരംഭിച്ചതും കൊല്ലത്തുനിന്നായിരുന്നു.

ഇന്ന്‌, കേരളത്തിലെ ഏറെക്കുറെ എല്ല പ്രമുഖ മലയാള ദിനപത്രങ്ങളുടെയും ഒരു എഡിഷന്‍ കൊല്ലത്തുണ്ട്‌. ഇത്‌ കൂടാതെ നിരവധി ചെറുകിട പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസ മാസികകളും ഒക്കെയായി അക്ഷരലോകത്ത്‌ കൊല്ലം ഏറെ പിന്നിലല്ലാത്ത പ്രാധാന്യം നേടിയിട്ടുണ്ട്‌. ഈ പാതയില്‍ ഇപ്പോള്‍ നല്ലതും ചീത്തയുമായി പത്ര-വാരിക-മാസിക പ്രസിദ്ധീകരണരംഗവും പുതിയകാലത്തിന്റെ സൂചകങ്ങളായി കാണാന്‍ കഴിയുന്നുണ്ട്‌.

(തുടരും)

Sunday, December 03, 2006

പറയി പെറ്റ ചാത്തന്‍

പറയി പെറ്റിട്ട പന്ത്രണ്ട് പേരും കിടിലങ്ങളാരുന്നു..

അതിലീ തെക്കന്മാര്‍ക്കൊരു ചാത്തനുണ്ടാരുന്നു..അകവൂര്‍ ചാത്തന്‍
ചാത്തനെപ്പറ്റി അപ്പൂപ്പന്‍ പറഞ്ഞു തന്നൊരു കഥ.

അകവൂര്‍ മനയിലെ സേവകനായ ചാത്തന്‍..
കുട്ടിയല്ല..നല്ല വമ്പന്‍ മനുഷ്യ ചാത്തന്‍..

അകവൂര്‍ മനയോ? അതെവിടെയാ?
ആലപ്പുഴയടുത്തെങ്ങാണ്ടാണ് മാഷന്മാരേ..
പക്ഷേ..അകവൂര്‍ മനയെന്നാലകവൂര്‍ മന..
കഥയില്‍ ചോദ്യമില്ല..അഥവാ ചോദ്യമുണ്ടേല്‍
അതിലെന്തു കഥ..അല്ലേ..?
ചോദ്യം വന്നാലതു ചരിത്രം....
വേണ്ടാ വേണ്ടാ..ചരിത്രം എന്നു മാത്രമരുത്..അത് കൊലപാ....
നിര്‍ത്തപ്പാ..ആഫ് ടാപിക്കില്ല..കഥ പറ..:)

അങ്ങനെ ചാത്തന്‍ നമ്പൂരിയുടെ സേവകനായി വിരാജിയ്ക്കുന്ന സമത്വ സുന്ദര സമയം..
നമ്പൂരിയ്ക്കൊരു പതിവുണ്ട്..രാവിലേ എഴുന്നേറ്റതു മുതല്‍ തുടങ്ങും കുളി..പൂജ..തേവാരം...
ആറ്റിലിറങ്ങിനിന്ന് മുദ്ര,ഗായത്രി ജപം......
എപ്പോഴും ചാത്തന്‍ കൂടെയുണ്ടാകും..

ചാത്തനവിടെയെന്തു ചെയ്യുന്നു?
നമ്പൂരിയ്ക്കൊത്തിരി കിടുപിടികളൊക്കെയുണ്ടേ..അതൊക്കെ ആരു ചുമക്കും..
ചാത്തന്‍ ചുമക്കും..മുട്ടന്‍ സഞ്ചി
ചാത്തനാ സഞ്ചിയൊക്കെ കരയില്‍ വച്ച് കിളികളോട് വര്‍ത്തമാനം പറയും
എറുമ്പിനോട് പരദൂഷണം പറയും..
മനുഷ്യരെ കണ്ടാല്‍ ചിരിയ്ക്കും..
നീര്‍ക്കോലികളെ കണ്ണിറുക്കിക്കാണിയ്ക്കും
മൂര്‍ക്കനെ കണ്ണുരുട്ടിക്കാണിയ്ക്കും..

അങ്ങനെയങ്ങനെയൊരു ദിവസം ചാത്തനു ബോറടിച്ചു
ബോറടിയുടെ ദൈവമായി.:)

ചാത്തന്‍ നമ്പൂരിയോട് പറഞ്ഞു..
"അങ്ങത്തേ മതിയങ്ങത്തേ.എനിയ്ക്ക്.വെയക്കണ്"
"ഹൈ..ഞാന്‍ ജപിയ്ക്കുന്നത് കണ്ടുകൂടേ ..തനിയ്ക്ക്"
"എന്തു ജവിയ്ക്കണങ്ങത്തേ..വെയിലേറണ്..
നമ്പൂരിയ്ക്ക് ദേഷ്യമായി..ന്നാലും ജപിച്ച് പൂര്‍ത്തിയാക്കി ,
കുളിച്ചേറി കരയില്‍ വന്നു


സഞ്ചിയില്‍ നിന്നൊരു വെറ്റയെടുത്തൊന്ന് മുറുക്കി
"ടോ ചത്താ..ഞാന്‍ പരബ്രഹ്മോപാസന ചെയ്യുകയാണ്.."
"അതെന്തുവാസന ?"
"അതാണ് ചാത്താ ഏറ്റവും മുന്തിയ ഉപാസന..
അരൂപിയും, കാരുണ്യവാനും,
എല്ലായിടത്തും നിറഞ്ഞിരിയ്ക്കുന്നവനുമായ
പരബ്രഹ്മം.."
എന്തു ഗുണമങ്ങത്തേ?
"ടോ..ജനന മരണ ചക്രങ്ങളൊക്കെ പൊട്ടിച്ചിതറും
മോക്ഷം കിട്ടും"
സ്വര്‍ഗ്ഗം കിട്ടുവോ?

സ്വര്‍ഗ്ഗമല്ലേടോ മോക്ഷം..അതിലുമൊക്കെ വലുത്..


"അതൊക്കെപ്പോട്ട് ഈ പരബിരമമെങ്ങനെ ..കാണാന്‍ നല്ലയാണാ?
നമ്മടെ കണ്ണനെപ്പോലെ?
പഗോതിയെപ്പോലെ
ചെമ്പോക്കുട്ടിയെപ്പോലെ
നല്ല സുന്ദരനാണാ"
"ടോ ഈ പരബ്രഹ്മം സകല ലോകവും നിറഞ്ഞു
നില്‍ക്കുന്ന അരൂപിയായ ദൈവമാകുന്നു.."

"അതെന്തോന്ന് തേവര്? രൂപം പോലുമില്ലേ..

ന്നാലും ഒരു രൂപമുണ്ടല്ലാ...ങ്ങനെയിരിയ്ക്കും അങ്ങുന്നെന്നോടൊന്ന് പറ"

"ഈ മരമണ്ടനോടെന്തു പറയാന്‍?
ന്നാ..പരബ്രഹ്മം ഒരു കാളക്കൂറ്റന്‍
നല്ല കൊഴുത്ത മേനിയുള്ള
വമ്പന്‍ കൊമ്പുള്ള ഉഗ്രനൊരു
കാളക്കൂറ്റന്‍"

"അയ്യേ..

ന്നാലും കൊള്ളാം....

കാളയ്ക്കൊരു പരബിരമമുണ്ടല്ലാ"

പിറ്റേന്നു മുതല്‍ ചാത്തനും തുടങ്ങി നമ്പൂരിയോടൊത്ത് ഉപാസന..

ആറ്റിലിറങ്ങി..നമ്പൂരി ചെയ്യുന്ന പോലൊക്കെ ചെയ്യും..
"ടോ താനെന്തവിടെ ചെയ്യുന്നു?
"ഞാന്‍ കാളപ്പരബിരമോപാസനയിലാണെന്റെ അങ്ങുന്നേ"
ചിരിയ്ക്കാതിരിയ്ക്കാനാവുമോ
"കാളപ്പരബിരമം"

നമ്പൂരി ദേഷ്യപ്പെട്ടില്ല..അറിവില്ലാത്തവനോട് ക്ഷമിയ്ക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു

"പാവം..കാളയെങ്കില്‍ കാള..അത്രയെങ്കിലുമാവട്ട് "..എന്നു വിചാരിച്ചു..

തിരിച്ചുള്ള വഴിയില്‍ നമ്പൂരിയ്ക്കൊന്ന് മുറുക്കണം..
"ടോ ചാത്താ..എവിടെയെന്റെ സഞ്ചി.."
"അതീ കാളേടേ കൊമ്പിലാ അങ്ങത്തേ"
കാളേടേ കൊമ്പോ..എവിടെ? നമ്പൂരി തിരിഞ്ഞു നോക്കി
സഞ്ചി വായുവിലങ്ങനേയാടിയാടി..

"ഭഗവതീ..നീയുമോ ചാത്താ..:)
നിനക്ക് കുട്ടിച്ചാത്തന്‍..നീ കുട്ടിച്ചാത്തന്‍..
ഹൊ..
തനിയ്ക്ക് കുട്ടിച്ചാത്തന്‍ സേവയുണ്ടല്ലേ?"

"കുട്ടിയാ..? ഞാന്‍ വല്യ ചാത്തനെന്റങ്ങുന്നേ

ഇതു കാളപ്പരബിരമം..

ഇന്നലെ ഞാന്‍ വിളിച്ച മുതലെന്റെ കൂടെ..
നമ്മക്കെന്തെങ്കിലുമുപയോഗം വേണ്ടേ
അതുകുണ്ട് ഈ സഞ്ചിയതിന്റെ കൊമ്പില്‍ തൂക്കി.."

നമ്പൂരിയ്ക്ക് കാര്യം മനസ്സിലായി..മദമടങ്ങി..

ചാത്തനെന്തിനുപാസന..?

ചാത്താ..എനിയ്ക്കും കൂടി കാണിച്ചു തരിക..

ഭക്തികൊണ്ട് കണ്ണു നിറഞ്ഞു..രോമാഞ്ചം വന്നു..ദേഹം വിറച്ചു..

സ്നേഹം നിറഞ്ഞു..

"അത്രേയുള്ളോ..അങ്ങുന്നെന്നെയൊന്ന് തൊട്ട് നോക്കിക്കോ.."

തൊട്ടിട്ട് നോക്കി
കാളയൊന്നു ചിരിച്ചു..
നമ്പൂരി കരഞ്ഞു....

കാള ..അടുത്തുള്ളൊരു ചിറയില്‍ ചാടി..

ഓ..ചിറ.....ഓച്ചിറാ....


ഓച്ചിറ തെക്കന്‍ കാശിയെന്നറിയപ്പെടുന്നു.

മൂര്‍ത്തിയും പൂജാരിയുമൊന്നുമില്ലാത്ത ആല്‍ത്തറയില്‍ വാഴുന്ന..പരബ്രഹ്മം.
രൂപമില്ലാതെ , മായയും മായാവിയും മായാവിനോദനുമായ
സര്‍വതിന്റേയും ഉടയോനായ ഭഗവാന്‍..
ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രസിദ്ധം...
വൃശ്ചിക മാസത്തിലെ ആദ്യ പന്ത്രണ്ട് ദിവസം..

വൃതമെടുത്ത് ഓച്ചിറയില്‍ കുടിലുകെട്ടി താമസിച്ച് പന്ത്രണ്ട് ദിനം ഭജമമിരിയ്ക്കുമാള്‍ക്കാര്‍

പിന്നെ ഓച്ചിറക്കളിയും..
അമ്പലപ്പുഴ കായംകുളം രാജാക്കന്മാരുടെ പടവെട്ട് ..
ഇന്ന് ഓച്ചിറ പടനിലത്തില്‍ ഓച്ചിറക്കളിയായി കാണിയ്ക്കുന്നു...

കൊല്ലത്തുനിന്ന് നാഷണല്‍ ഹൈവേയില്‍ വടക്കോട്ട് 34കിലോമീറ്റര്‍..കായംകുളമെത്തുന്നതിന് തൊട്ടുമുന്‍പ് ഓച്ചിറ ക്ഷേത്രം കാണാം.

ഇന്നും
നടയിരുത്തിയ വമ്പന്‍ കാളക്കൂറ്റന്മാര്‍ നിര്‍ഭയരായിമേഞ്ഞു നടക്കുന്ന
ആ മതില്‍ക്കെട്ടിനകത്തെ ആല്‍ത്തറകള്‍ക്കിടയില്‍
പിച്ചക്കാര്‍ക്കിടയില്‍...ആരോടും..മിണ്ടാതെ ചില ടീമുകളിരുപ്പുണ്ട്..

പരബ്രഹ്മത്തിന് കയ്യും കാലും വച്ച്
ചിരിച്ചോ ചിരിയ്ക്കാതേയോ..കുളിച്ചോ കുളിയ്ക്കാതേയോ..

അവധൂതന്മാര്‍....