Sunday, February 04, 2007

ചരിത്രത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ നിന്ന് - 1

അറബികളുടെയും ഈഴവരുടെയും അന്താരാഷ്ട്ര വാണിജ്യത്തിന്റെ
അന്ത്യകാലവും പോര്‍ച്ചുഗീസ്‌ ആധിപത്യവും.


അള്‍മൈദ കൊല്ലത്തേക്ക്‌ നിയോഗിച്ച ഹൊമാന്‍ കപ്പിത്താന്‍ അറവി പടകുകളുടെ പായും ചുക്കാനും എല്ലാം വാങ്ങിച്ചു പാണ്ടികശാലയില്‍ വച്ച്‌ ഓടിപ്പോയ പ്രകാരം പറഞ്ഞുവല്ലൊ ആ അപമാനം മാപ്പിള്ളമാര്‍ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയിലും ജനങ്ങളെ ഇളക്കിച്ചപ്പോള്‍, രാജാവിന്റെ മന്ത്രികളെ ചെന്നു കണ്ടു "ഇതു ഞങ്ങള്‍ക്കല്ല കുറവാകുന്നതു, വേണാട്ടടികള്‍ക്കു പരദേശികളെ രക്ഷിപ്പാന്‍ മനസ്സും പ്രാപ്തിയുമില്ലാതെ വന്നുപോയതുപ്രകാരം ലോകര്‍ പറയുമല്ലൊ എന്നാല്‍ ഇനിയു ഇവിടെ കച്ചവടം ചെയ്‌വാന്‍ ആര്‍ തുനിയും" എന്നും മറ്റും മുറയിട്ടു സങ്കടം ബോധിപ്പിച്ചു. അതുകൊണ്ട്‌ ഒരു മന്ത്രി പാണ്ടികശാലയില്‍ ചെന്ന് ദസാവെ കണ്ടു "കപ്പിത്താന്‍ എടുപ്പിച്ചത്‌ ഉടനെ ഏല്‍പ്പിക്കേണം" എന്ന രാജാവിന്‍ കല്‍പ്പന അറിയിച്ചു. ദസാ മുന്‍പെ വിനയമുള്ളവന്‍ എങ്കിലും അള്‍മൈദയുടെ വരവു വിചാരിച്ചു ഞെളിഞ്ഞു വായിഷ്ഠാനം തുടങ്ങി മന്ത്രിയോടു പിണങ്ങി അടിയും കൂടിയപ്പോള്‍, ചോനകരും നായന്മാരും വാള്‍ ഊരി വെട്ടുവാന്‍ ഒരുമ്പെട്ടു; ഉടനേ ദസാ 12 പറങ്കികളോടും കൂടെ ആയുധങ്ങളെ എടുത്തു ഭഗവതിക്ഷേത്രത്തിലേക്ക്‌ മണ്ടിക്കയറി കുറെ നേരം തടുത്തു നിന്നശേഷം കൊല്ലക്കാര്‍ വിറകു ചുറ്റും കുന്നിച്ചു തീ കൊളുത്തുകയാല്‍ 13 പോര്‍ത്തുഗീസുകാരും ദഹിച്ചു മരിക്കുകയും ചെയ്തു.

അന്ന് തുറമുഖത്ത്‌ ഒരു ചെറിയ പറങ്കിക്കപ്പല്‍ ഉണ്ടു. അതിലുള്ള കപ്പിത്താന്‍ വിവരം അറിഞ്ഞപ്പോള്‍, ചില പടകുകളെ തീ കൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചിക്ക്‌ ഓടുകയും ചെയ്തു (1505 അക്ത. 31)

ആ തൂക്കില്‍ എത്തിയ നേരം തന്നെ കണ്ണന്നൂരില്‍ നിന്നും അള്‍മൈദ കപ്പല്‍ ബലത്തോടും കൂട വന്നു ചേര്‍ന്നു.ആയവന്‍ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂടാതെ പുത്രനായ ലോരഞ്ചെ നിയോഗിച്ചയച്ചു. അവന്‍ കൊല്ലത്തിന്റെ നേരേ വന്നു, അവിടെ കണ്ട 27 പടകുകളെ വെടിവച്ചു ഭസ്മമാക്കി മുഴുകിക്കയും ചെയ്തു.

അതിനു ശേഷം ലോരഞ്ചെ അള്‍മൈദ മാലിലെ ദ്വീപുകളോളം ഓടി അറവിക്കപ്പലുകളെ പിടിപ്പാന്‍ നോക്കുന്നേരം വെള്ളത്തിന്റെ വേഗതയാല്‍ സിംഹള ദ്വീപിനു അണഞ്ഞു.

നല്ല കറുപ്പ്‌ പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി പറങ്കികള്‍ വന്നകാലം 6 രാജാക്കന്മാരും രാജധാനികളും ഉണ്ടെന്നു കേട്ടു. കൊളമ്പിലെ രാജാവെ കണ്ടപ്പോള്‍ അവന്‍ സന്തോഷിച്ചു. "ചോനകരുടെ കപ്പലോട്ടത്തിനു ഭംഗം വരുത്തിയാല്‍ കൊള്ളാം" എന്നു പറഞ്ഞു പോര്‍ത്തുഗലെ തനിക്കു നിഴലാക്കാന്‍ ആഗ്രഹിച്ചു "ആണ്ടുതോറും 5000 കണ്ടി കറുപ്പ്‌ കപ്പം തരാം" എന്നു കയ്യേറ്റു സത്യം ചെയ്തു. അനന്തരം ആ ശീതകാലം മുഴുവന്‍ റൊന്തയായി കടല്‍ സഞ്ചരിച്ചു കൊല്ലത്തെ കലഹത്തില്‍ കൂടിയ ചോനകര്‍ പിരിഞ്ചത്തില്‍ ഉണ്ടെന്നു കേട്ടു ആ ഊരെ ഭസ്മമാക്കി കന്യാകുമാരി മുതല്‍ കണ്ണന്നൂര്‍ വരെ മലയാളത്തിലെ മാപ്പിള്ളമാര്‍ക്ക്‌ കടല്‍ക്കച്ചവടത്തെ മുടക്കിക്കൊണ്ടിരുന്നു.
(ഡാക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമ എന്ന പുസ്തകത്തിലെ ഒരദ്ധ്യായം)