Monday, August 25, 2008

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍


‍ഇഷ്ടമുടിക്കായല്‍
മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!
കരിങ്കക്കാ മുകില്‍ കൂട്ടം അമരത്തും അണിയത്തും
തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌ പോകെ!!
എന്റെ ജലക്കൂട്ടെ നിറക്കൂട്ടെ നിറഞ്ഞ്‌ നില്ല്‌!
ദൂരെ പകലോന്റെ പള്ളിവേട്ടക്ക്‌ ഒരുങ്ങി നില്ല്‌!!
അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌
റാണി കിലുക്കത്തില്‍ നടകൊള്ളും പൂ നിലാവത്ത്‌!
ഉറക്കത്തില്‍ ഉണരുന്നു തിരുനല്ലൂര്‌
നിന്റെ മടിക്കുത്തില്‍ തൊഴില്‍പ്പാട്ടിന്‍ തിരപ്പൂന്ചൂര്
മഴക്കോളില്‍ പിറക്കുന്ന നറും കൂഴാലി
ജലശീലക്കപ്പുറത്തെ മണല്‍ കണ്ണാടി
ഇവ തമ്മില്‍ കൊളുത്തുന്ന നിഴല്‍ കൂമ്പാരം
പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയില്‍ കണ്ണാടി
വീരഭദ്രന്‍ കണ്ടു നില്‍ക്കെ കുളിച്ചു വന്നൂ..
ഉരുക്കള്‍ക്കായി വെറും മണ്ണില്‍ ഉരുണ്ടുരുണ്ട്‌...
ഒടുക്കം നില്‍ക്കുവാന്‍ വയ്യാതവരെ വിറ്റ്‌..
കയര്‍ ചുറ്റില്‍ കാലുടക്കീ ദ്രവിച്ചുനിന്ന്‌
ഇറച്ചിക്ക്‌ കള്ളുമായി തിരിക്കും നിന്റെ
തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!!
മുഖം പൊള്ളിച്ചെറിഞ്ഞ പെണ്‍ ശവത്തെ കുത്തി..
മറുതീരത്തണക്കുന്നോരിടവക്കാറ്റേ...
മറു തായ്‌ക്ക്‌ പിറന്നോരാ ചെറ്റകള്‍ ശൃംഖരിക്കും
തുരുത്തിന്‍മേല്‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്‌..
ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!!
പെരുമണ്‍ തേരു കാണാനായി വെള്ളിമണ്‍ കാറ്റ്‌..
പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌..
നേരം ഉച്ചതിരിഞ്ഞപ്പോള്‍ തിരിക്കുന്നുണ്ടെ!!
കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടെ...
നയത്തില്‍ ചങ്ങാടമേറി കടവൂരേക്ക്‌...
പകല്‍ തോരും മുന്‍പ്‌ പോകും കോല്‍ കുതിരക്ക്‌...
ആളകംമ്പടിയായി നില്‍ക്കും പരുന്തിന്‍ കണ്ണില്
‍നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!!
വിങ്ങും താളമായി ചര്‌രോ....പര്‌രോ....
തിളക്കുമ്പോള്‍ വിളിക്കമ്പോള്
‍കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!!
കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങില്‍
കരിഞ്ചെല്ലി കാവലേക്കും പാതിരാവത്ത്‌...
കടും പാറാന്‍ മധുവൂറ്റി തൊഴിച്ച തൊണ്ണാന്‍..
നെരിപ്പോട്‌ മാടനെയ്‌ത വടിയില്‍ കുത്തീ...
കായല്‍ ത്രസിക്കുമ്പോള്‍ ചിങ്ങ രാവേ കതിച്ച്‌ നില്ല്‌...
ദുരവസ്ഥ കവിയേ നീ ഒടുക്കം കണ്ടൂ...
ഗുരുവിന്റെ അരുള്‍ പൂക്കും വരക്കം കണ്ടൂ..
വയല്‍ പെറ്റ ധന്യമാര്‍ക്ക്‌ ‌ റൗക്കയും സ്‌നേഹവും പേറി
വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..
മണ്ണി‌ല്‍ കുരുത്തോന്‌...നടക്കാനും പഠിക്കാനും
ധരിക്കാനുംകുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ...
ഒരിക്കല്‍ സാമ്പ്രാണിക്കോടിക്കടുത്ത്‌ വച്ച്‌..
മടികണ്ടു നടുക്കുഞാനിറങ്ങീ നിന്നൂ..
ആഴമെല്ലാം ഒളിപ്പിച്ച്‌്‌ കൊതിപ്പിച്ചോളെ..
നിന്റെ പൂ വയറ്റില്‍ പിറവികൊണ്ട തൊഴില്‍
തേടി പടക്കെല്ലാം പോര്‍വിളിക്കാന്‍
ഞണ്ടുവേണം കൂന്തലും വേണം!!!!!
കണ്ടവര്‍ക്ക്‌ പിറന്നോനെ കാട്ടുമാക്കാന്‍ കടിച്ചോനെ..
കടവില്‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....
പാടി തിമിര്‍ത്ത ബാല്യകാലത്തിന്‍ നതോന്നത നനഞ്ഞുപോയി..
കുരിച്ചില്‍ കുത്തിയെന്‍ തൊണ്ട അടഞ്ഞു പോയീ...
കരയെല്ലാം കരിയുമ്പോള്‍ കരയുന്നോളേ..
ചീനവലക്കുള്ളില്‍ ചൂടയിട്ട്‌ ചിരിക്കുന്നോളെ..
ജയപാല പണിക്കര്‍ക്ക്‌ ലഹരിക്കായി ഇളം നീല,
ചുവപ്പ്‌ പച്ചയും ചാലിച്ചൊരുക്കുന്നോളെ....
ആഴിക്കഴുത്തില്‍ നീ നഖത്തുമ്പാല്‍ തൊടുമ്പോള്‍
ഞാനുമെന്‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ...
മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!

Sunday, August 24, 2008

കടല്‍ക്കര കഴിഞ്ഞ്

അതിപ്പം ബീച്ചിപ്പോവുന്നതിന്റെ വേറൊരു വല്യ അകര്‍ഷണം അമ്മ നല്ല ചൂരക്കൂട്ടാന്‍ വച്ച് തരും എന്നുള്ളതാണ്. ബീച്ചീന്ന് തിരിച്ചുവരുമ്പോള്‍ ബെന്‍സിഗറിന്റെ ഓരത്തുള്ള കുഞ്ഞു ചന്തയില്‍ പോകും.

തൂത്തുക്കുടി കടപ്പുറം, പിന്നെ കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ കടാപ്പുറങ്ങള്‍. പിന്നെ പൊട്ടാഷും യൂറിയേമൊക്കെ ചെര്‍ത്തിട്ട് പൊടിയാത്തതായി വല്ലതുമുണ്ടേങ്കില്‍ പള്ളിയം ചന്തയില്‍ എന്ന നിലയില്‍ മീന്‍ തിന്നോണ്ടിരുന്ന എനിയ്ക്ക് വാടികടപ്പുറത്തൂന്ന് ആ അമ്മമാര്‍ കൊണ്ട് വച്ച് വില്‍ക്കുന്ന ചന്ത വലിയ ഇഷ്ടമായിരുന്നു. എന്റെ അമ്മയ്ക്കും.

“കൊണ്ടുവാ കൊണ്ടുവാ പണ്ടത്തെ ചക്കറം മുട്ടായി തന്നിട്ട് ഞാനെടുക്കാം..” മീന്‍ വില്‍ക്കുന്ന അമ്മച്ചി ഉറക്കെപ്പാടും..
“ഓ ഓ ..നിങ്ങള്‍ ചക്രമൊന്നും എടുക്കണ്ടാ..എത്ര രൂപയ്ക്ക് തരുമെന്ന് പറയിന്‍..“ അച്ഛന്‍ പേശിത്തുടങ്ങും..
“അമ്പത് രൂപാ സാറേ..ഇനിയെന്ത് ഞാ കൊറയ്ക്കാന്‍.. ഇന്നരീന്‍..ഇതീ കുഞ്ഞിനു കൊണ്ട് പോയി കുട്ടാന്‍‌വച്ച് കൊടുക്കീന്‍.“.എന്നെ നോക്കി അവര്‍ പറയും..
“അഞ്ച് ആവോലിയ്ക്ക് അമ്പത് രൂപയോ..അതൊന്നും പറ്റൂല്ല...ഇരുപത്തഞ്ച് രൂപാ തരും..”
“അച്ഛാ ചൂര..“ഇതിനിടയില്‍ ഞാന്‍ ഓര്‍മ്മിപ്പിയ്ക്കും..
കുഞ്ഞിനു ചൂര മതി സാറേ..ഇതാ ഈ പത്ത് ചൂര ഇരുപത്തഞ്ചിനു എട്ത്തോളീന്‍..
“..ശ്ശേരി.. ചൂരേം ആവോലീം അമ്പത് രൂപ തരാം.“
“ങ്ങള് ഒരു പത്തൂടെ തന്നിട്ട് എട്ത്തോളീന്‍ ..“

ഇതിനിടയില്‍ അമ്മ ചില ഉണക്കയും അല്ലറ ചില്ലറ പച്ചക്കറിയും വാങ്ങിയ്ക്കും..കാര്യം കുശാല്‍...
ഞാനും അച്ചനും ബൈക്കിലങ്ങ് പോവും..അമ്മയും പിള്ളെരും ബസിലും...

ഇപ്രാവശശ്യവും അവിടെ ചന്തയില്‍ പോയി.വലിയൊരു ചൂരയിരിയ്ക്കുന്നു...
എത്ര രൂപാ?..അമ്മ ചോദിച്ചു.
നൂറ്റമ്പത് രൂപാ ..അമ്മച്ചി പറഞ്ഞു..

ഞാനാലോചിച്ചു... രണ്ട് പൌണ്ട്..ഒരഞ്ച് കിലോ വരും ചൂരയ്ക്ക്.
മക്കറില്‍ കിലോ ആറു പൌണ്ട്..സല്‍മണ്‍ കിലോ അഞ്ച് പൌണ്ട്.. വൈല്‍ഡ് അലാസ്കനാണേലോ സ്കോട്ടിഷ് വൈല്‍ഡ് ആണേലോ സാല്‍മണ്‍ പത്ത് പൌണ്ടിനപ്പുറം . സാന്‍സ്ബറി ബേസിക്കാണേലും അരക്കിലോ ടൂണ നാല് പൌണ്ട്. ഇത് അപാര ലാഭമാണല്ലോ..

അതല്‍പ്പം ഉറക്കെയായിപ്പോയി..“ഇത് നല്ല ലാഭമാണല്ലോ”
“സാറ് പറയുന്ന കേട്ടില്ലേ..ഇതങ്ങ് വാച്ചിച്ചോളീന്‍ ..നൂറ്റൈരുപത്തഞ്ചിനു തരാം..“

അമ്മയെന്നെയൊന്നു നോക്കി..എന്തായാലും വാങ്ങിച്ചു. കാറില്‍ക്കയറിയപ്പോ കളിയായിട്ടാണേലും അമ്മ അച്ഛനൊട് പറഞ്ഞു..
“എവന്റെയൊരു കാര്യം..ലാഭമാണെന്ന് അവരുടേ മുന്നില്‍ വച്ച് വിളിച്ച് പറഞ്ഞിരിയ്ക്കുന്നു....ഒരു വലിയ ലണ്ടങ്കാറന്‍ വന്നിരിയ്ക്കുന്നു. അവരൊരു ഇരുപത്തഞ്ച് രൂപാ കൂടി കുറച്ച് തന്നിരുന്നേല്‍ രണ്ട് കിലോ അരീടെയെങ്കിലും കാശായില്ലേരുന്നോ.. പോട്ട് എന്തായാലും മീന്‍ നല്ല മീന്‍ തന്നെ..“

രണ്ട് കിലോ അരിയ്ക്ക് വലിയ വിലയുണ്ടായിരുന്ന കാലമോര്‍ത്തിട്ടാവണം..അമ്മ അങ്ങനെ പലത് കൂട്ടിവച്ചും അനിയന്‍ ചന്തയില്‍ മലക്കറിയുമ്മായ്ക്ക് ശീമച്ചക്ക വിറ്റും കിട്ടിയ പല രണ്ട് കിലോ അരിയേയും പലചരക്കുകളെയും ഓര്‍ത്തിട്ടാവണം.....

ഒരു കിലോ അരിയുടേ വില ഞാനെന്നാണ് പൌണ്ടില്‍ കണക്കുകൂട്ടാന്‍ പഠിച്ചത്....?

കുഞ്ഞും കൊച്ചുമൊക്കെ മാറി ഞാനെന്നാണ് സാറായത്?

(ചിത്രങ്ങള്‍ ഉദാത്തവും ഉല്പതിഷ്ണകരവുമായി ആധുനിക ഛായാചിത്രകലയുടേ അന്തരാളങ്ങളുടെ അകത്തളങ്ങളിലേയ്ക്ക് ഊളിയിട്ട് തപ്പിയെടുത്ത ഫോട്ടോകളാണ്. കളിയാക്കല്ലും..മര്യാദയ്ക്ക് പടം കാണണേല്‍ താഴെയൊണ്ട്.)കൊല്ലം നഗരത്തിന്റെ നടുക്കു തന്നെ മണ്ണെണ്ണ വിളക്കും കത്തിച്ച് വച്ച് ഉറക്കെ പാട്ടുകള്‍ പാടി വിലപേശി അന്നന്ന് പിടിച്ചുവരുന്ന മീനുകള്‍ വിഷമൊന്നും ചേര്‍ക്കാതെ നാട്ടുകാര്‍ക്ക് വില്‍ക്കുന്ന ഈ തുരുത്ത്, അനുദിനം പറന്നുകൊണ്ടിരിയ്ക്കുന്ന പുരോഗതിയുടെ തള്ളിച്ചയില്‍ അടുത്തു തന്നെ ഇല്ലാതെയാകും. അതു കഴിഞ്ഞും ..ചില്ലിട്ട കൂടുകളില്‍ ഐസുമെത്തകളില്‍ നിരത്തി വച്ചിരിയ്ക്കുന്ന ഏ സീ മീന്മാര്‍ക്കറ്റിലേയ്ക്ക് നമ്മുടെ അടുത്ത തലമുറ പോകുമ്പോഴും.. ഈ നന്മയും സ്നേഹവും അവിടെ നില നിന്നിരുന്നെങ്കിലാണ്..അത് വില്‍ക്കുന്നവന്‍ അന്നേയ്ക്ക് ആരുടേയെങ്കിലും കൂലിക്കാരാവാതെ ഇന്നത്തെപ്പോലെതന്നെ സന്തോഷത്തോടെ ആ കച്ചവടം ചെയ്യുമ്പോഴാണ്...വലിയ മീനുകള്‍ക്കും ചെറിയ മീനുകള്‍ക്കും അവരവരുടേതായ സ്ഥലം സ്വന്തമായുള്ള കടല്‍.....അതിനെയാണ് പുരോഗതി എന്ന് പറയുന്നത് അല്ലേ..?

Thursday, August 21, 2008

കടല്‍ക്കരയിലേയ്ക്ക്......


വലിയ ഗമയില്‍ കടല്‍ക്കരയെന്നൊക്കെപ്പറഞ്ഞാലും ഞങ്ങള്‍ക്കിത് ബീച്ചാണ്..കൊല്ലം ബീച്ച്..(സ്വന്തം ഭാഷ ഗമയും വൈദേശികഭാഷ തനതുമാവുന്നതിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാം:)
ബീച്ചിലേയ്ക്കെപ്പോഴാ പോവുന്നേ?

“കൊച്ചുകുഞ്ഞിന്റച്ഛനങ്ങ് പട്ടുവാങ്ങാന്‍ പോയി
തങ്കശ്ശേരി തോട്ടിച്ചെന്ന് തോണി മുങ്ങിപ്പോയി“

എന്ന് അമ്മൂമ്മ പാടിത്തരുമ്പോള്‍ വയല്‍ക്കരയിലുള്ള തോടുപോലെന്തോ ഒന്നാണീ തങ്കശ്ശേരി തോടേന്നാണ് വിചാരിച്ചത്. എന്നാലും പട്ടുവാങ്ങാന്‍ പോയ അച്ഛന്റെ തോണി മുങ്ങിപ്പോയ കഥ എപ്പോഴും കരയിപ്പിയ്ക്കും. അതോണ്ട്, തങ്കശ്ശേരി വിളക്കുമരം അതാണെന്ന് പറഞ്ഞ് അച്ഛന്‍ കാണിച്ചുതരുമ്പോ ഞാന്‍ നോക്കുമായിരുന്നില്ല.
ഇപ്പോപ്പോയപ്പോ കാണാന്‍ അധികം കണ്ണുകളുണ്ടായിട്ടാവണം തങ്കശ്ശേരി വിളക്കുമരത്തിലോട്ടും നോക്കി..

സ്കൂളില്‍ പഠിയ്ക്കുമ്പോ‍ ഓണത്തിനു സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ എല്ലാരും കൊല്ലത്തിനു പോകും. അന്ന് അച്ഛനോട് പറഞ്ഞ് വാങ്ങുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ബീച്ച്..

അച്ചാ..ബീച്ചിപ്പോമച്ചാ..ബീച്ചിപ്പോം...
അതിനൊന്നുനി സമയയില്ല..
ഒണ്ടച്ചാ..പ്ലീ‍സച്ചാ..
ഓ എങ്കി പോം..ബഹളം വയ്ക്കാതെയിരിയ്ക്ക്..

ബീച്ചെത്തി..മഴയില്‍ ദേഷ്യപ്പെട്ടലറുന്ന ബീച്ചെന്നെ നോക്കി കണ്ണുരുട്ടും..
എന്നാലും വിടുന്ന് ചില കക്കയോ ചിപ്പിയോ ഒക്കെ കിട്ടും. പഴയൊരു മഞ്ഞപ്പെട്ടിയില്‍ തീപ്പെട്ടിപ്പടങ്ങളോടും ചെറിയ ടെപ്പ് റിക്കോറ്ഡറിന്റെ മോട്ടോറുകളോടും ഉറങ്ങാനായി വിധിയ്ക്കപ്പെട്ടവ..
(നൊവാല്‍ജിയ..ബോറന്‍ ക്ലീഷേ..എന്നാലും തുടരട്ട്)

പിന്നെ എസ്സെന്‍ കോളേജിലെ പ്രീഡിഗ്രീ മഴയിലാണ്..ക്ലാസുകട്ടുചെയ്യുന്നതിലെ ഗമയായിരുന്നു അന്നൊക്കെ മുതിര്‍ന്നവനാക്കിയിരുന്നത്.
സിനിമ ഇഷ്ടമല്ല. (പ്രീഡിഗ്രീ സമയത്ത് ഒറ്റ സിനിമയേ കണ്ടിട്ടുള്ളൂ. അതോടെ നിര്‍ത്തി.സിനിമ: സൈന്യം.)
ലൈബ്രറി സ്ഥിരതാവളമാണേലും എന്തെങ്കിലും ഇടത്താവളം വേണ്ടേ.

ബീച്ചിപ്പോമെടാ..
വോക്കേ..
എരിവെയിലത്ത് ഇവിടെ വന്ന് കിടക്കാന്‍ വട്ടാണോടേയ്..
വട്ടല്ലടേയ്.. ബീച്ചിനൊരു ജീവനുണ്ട്.

കഥപറയാം, കൂക്കലിടാം, മടുക്കുമ്പോ സൈഡിലെ പൊളിഞ്ഞ പാര്‍ക്കില്‍ ഒണങ്ങിയൊണങ്ങി നില്‍ക്കുന്ന മാനുകള്‍ക്ക് പോച്ചപിച്ചിക്കൊടുക്കാം,കൊറച്ച് തെക്കോട്ട് നടന്നാല്‍ വല പിടിയ്ക്കുന്ന അണ്ണന്മാരെ സഹായിയ്ക്കാം. അവരോട് കഥകള്‍ പറഞ്ഞിരിയ്ക്കാം.നാരങ്ങാവെള്ളം കുടിയ്ക്കാം.കാറ്റാടിയിടയില്‍ കെടന്നൊറങ്ങാം... നേരത്തേ പോയാല്‍ നാലുമണിയുടെ പീ. യെം എസില്‍ സീറ്റൊറപ്പ്..

നാലുമണികഴിഞ്ഞാല്‍ പിന്നെ ബീച്ച് ഞങ്ങടേയല്ല. വലപിടിയ്ക്കണ അണ്ണന്മരുടേമല്ല..ഓണത്തിനു പണ്ട് ഞങ്ങള്‍ പോയപോലെ അച്ഛന്മാരും അപ്പൂപ്പന്മാരും അമ്മമാരും ചേച്ചിമാരും കുഞ്ഞാണ്ടിക്കുഞ്ഞുങ്ങളുമൊക്കെയെത്തും.അപ്പൊ ഞങ്ങള് വീട്ടിപ്പോകും