Monday, May 07, 2007

കടയ്ക്കല്‍ തിരുവാതിര




കൊല്ലം ജില്ലയില്‍ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കല്‍ എന്ന കൊച്ച് ഗ്രാമം കേരള ചരിത്രത്തില്‍ തിളങ്ങുന്നത് കടയ്ക്കല്‍ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തിന്റെ പേരിലാണ്. സര്‍ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കല്‍ വിപ്ലവം സ്വാതന്ത്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. പ്രകൃതി സുന്ദരമാ‍യ ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയും കാലിവളര്‍ത്തലുമാണ്. കടയ്ക്കല്‍ ചന്ത മലഞ്ചരക്കു വില്‍പ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കല്‍ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിന്‍ കടയ്ക്കല്‍ എന്ന അര്‍ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കല്‍ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു. കടയ്ക്കല്‍ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര.

ഐതീഹ്യം

പാണ്ടി നാട്ടില്‍ നിന്നും രണ്ട് സ്ത്രീകള്‍ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടായാറ്റുണ്ണിത്താന്‍ കുടിയ്ക്കാന്‍ ഇളനീ‍ര്‍ നല്‍കുകയും വിശ്രമിക്കാന്‍ തണലിനായി പാലകൊമ്പ് വയല്‍ വരമ്പില്‍ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ ഒഴിഞ്ഞ് കിടന്നൊരു വീടും ഏര്‍പ്പാ‍ടാ‍ക്കി. പിറ്റേന്ന് ഉണ്ണിത്താന്‍ വന്ന് ന്നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടന്‍ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നില്‍ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയില്‍ നിന്നും ചരക്കുമായി വന്ന ആളുടെ കൂ‍ടെ കടയ്ക്കല്‍ എത്തുകയും അവിടേ സ്വയം ഭൂവാവുകയും ചെയ്തു എന്നാണ് ഐതീഹ്യം. കടയാറ്റില്‍ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരില്‍ അറിയപ്പെട്ടു. കടയ്ക്കല്‍ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. ഇവര്‍ രണ്ടും 12 വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്ന ചടങ്ങാണ് തിരുമുടി എഴുന്നുള്ളത്ത്. സ്വയംഭൂവായ കടയ്ക്കല്‍ ദേവിയുടെ ദര്‍ശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കല്‍ ദേവിക്ഷേത്രം, ശിവക്ഷേത്ര, തളിയില്‍ ക്ഷേത്രം എന്നിവ കടയ്ക്കല്‍ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു.

തിരുവാതിര

അബ്രഹ്മണരാണ് പൂജാരികള്‍ എന്നതും കടയ്ക്കല്‍ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയില്‍ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ര്‍ കുറുപ്പിന്റെ പിന്‍‌തലമുറക്കാരാണ് ശാന്തിക്കാര്‍.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലര്‍, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കള്‍. കുങ്കുമവും അറപ്പൊടിയും പ്രസാദമായി ലഭിക്കുന്നു. കുംഭമാസത്തിലെ തിരുവാതിര കടയ്ക്കല്‍ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നില്‍ക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്ത്രീക്കള്‍ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കല്‍ പീടിക ക്ഷേത്രത്തിന് മുന്നില്‍ പ്രകൃതി ദത്ത നിറങ്ങള്‍ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തില്‍ പെടുന്നു. ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകള്‍. ശില്പസുന്ദരമായ എടുപ്പു കുതിരകള്‍ക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടന്‍ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു.

(എടുപ്പുകുതിരയെ അനുഗമിക്കുന്ന കോലങ്ങള്‍)

40 മുതല്‍ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റന്‍ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷണവും എഴുന്നുള്ളത്തും നടത്തുന്നത് വൃതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാര്‍ തോളില്‍ ചുമന്നാണ്.

(എടുപ്പ് കുതിരയെ തോളിലേറ്റി അമ്പലത്തിലേയ്ക്ക് കൊണ്ട് പോകുന്നു)

കടയ്ക്കല്‍ ക്ഷേത്രത്തില്‍ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്.

(എടുപ്പു കുതിരകള്‍)

പല ഭാഗങ്ങളില്‍ നിന്നും വരുന്ന കെട്ടു കാഴ്ചകള്‍ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു.


(രാത്രിയിലെ കെട്ട് കാഴ്ച)

അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അര്‍പ്പിക്കുന്ന ഗുരുസിയോടെ ഉത്സവം സമാ‍പിക്കുന്നു.

റെഫറന്‍സ്:
കേട്ടറിവകള്‍ക്ക് അടുക്കും ചിട്ടയും ഇല്ലാതിരുന്നതിനാല്‍ റെഫറന്‍സായി ഉപയോഗിച്ചത് ഈ സൈറ്റ്

35 comments:

Abdu said...

ഡാലീ,

ഇത് വിക്കിയിലിടൂ,

ദേവന്‍ said...

നല്ല പോസ്റ്റ് ഡാലിയേ, നന്ദി. കടയ്ക്കല്‍ എന്ന പേരെങ്ങനെവന്നുവെന്നു അറിയില്ലായിരുന്നു.

എടുപ്പുകുതിരയെക്കണ്ടപ്പോള്‍ ഒരു കുതിരനൊവാള്‍ജിയ - സാധാരണ (ഈ ഉത്സവത്തിനു അങ്ങനെ ആണോ എന്തോ) ഓരോ കുതിര ഓരോ കരക്കാരുടെയും അതിന്റെ ഓരോ ചട്ടം (നീളത്തിലുള്ള മരങ്ങള്‍) ഓരോ കൂട്ടങ്ങളും (വാര്‍ഡുകള്‍) ആണു എടുക്കാറ്‌- ഒരു ചട്ടം ഉയര്‍ത്തിയാല്‍ കുതിര മറുവശത്തേക്ക് താഴും ആ വശക്കാര്‍ സര്‍വ്വശക്തിയും എടുത്തുയര്‍ത്തിയില്ലെങ്കില്‍ ഡും. ഇരുപതു മീറ്റര്‍ ഉയരമുള്ള തടിയില്‍ തീര്‍ത്ത ഒരു കുതിരയ്ക്ക് എന്തു ഭാരം വരുമെന്ന് ഊഹിക്കാമല്ലോ. ഇരുവശത്തും വടം ഇട്ടു പിടിച്ചിരിക്കുന്ന മച്ചാന്മാര്‍ മാച്ച് റെഫറിമാരായി വര്‍ത്തിക്കുന്നു. പെട്ടെന്ന് ഒരു വശം വല്ലാതെ ഉയര്‍ത്തി മറുവശം താഴ്ന്നു പോയാല്‍ ആ ചട്ടം പിടിച്ചിരുക്കുന്ന പാവങ്ങള്‍ പപ്പടം പോലെ പൊടിഞ്ഞു പോകും, അങ്ങനെ നിലവിട്ടാല്‍ താഴ്ച്ചയുള്ള് സ്ഥലത്തെ വടം പിടിത്തക്കാര്‍ അയച്ചു കൊടുക്കുകയും ഉയര്‍ന്ന ചട്ടമുള്ളയിടത്തെ കൌണ്ടര്‍പാര്‍ട്ട്സ് അതു അവിടേയ്ക്കു വലിക്കുകയും ചെയ്യും.

അപ്പോ കടയ്ക്കല്‍ വിപ്ലവം പോസ്റ്റ് ഉടനേ കാണുമല്ലോ ഡാലി?

ഡാലി said...

ദേവേട്ടാ, ഇവിയും അങ്ങനെ തന്നെ.
പിന്നെ കുതിര ഞാന്‍ ആദ്യമായി കാണുന്നത് കൊല്ലത്ത്ത് വന്നട്ടാ. വടക്കോട്ടൊന്നും കുതിര ഇല്ല. അവിടെ ആനയും ആനപുറത്തെ എഴുന്നുള്ളിപ്പും ആണ്

അശോക് said...

കടയ്ക്കല് തിരുവാതിര - was new information for me.

Is there a Trivandrum group here? Just curious.

Sathyardhi said...

പടയണി, തിറ ഒക്കെ വടക്കോട്ടു മാത്രം ഉള്ളതുപോലെ കുത്തിയോട്ടവും കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഭാഗത്തെ ദേവീക്ഷേത്രങ്ങളില്‍ മാത്രമേയുള്ളു ഡാലി, ഏറ്റവും പ്രശസ്തം ചെട്ടികുളങ്ങര കുത്തിയോട്ടമാണ്. സംഘകാലത്തോളം പഴക്കമുള്ള കുത്തിയോട്ടത്തിന്റെ ചരിത്ര വശങ്ങള്‍ (എന്തോ യുദ്ധവുമായി ബന്ധമുണ്ട്, അതെന്താണെന്നെനിക്കറിയില്ല) ആരെങ്കിലും ഗവേഷിച്ചിട്ടുണ്ടോ ആവോ.

nalan::നളന്‍ said...

ഡാലീ,
നൊവാള്‍ജിയ സമ്മാനിച്ച എടുപ്പുകുതിരയുടെ പടങ്ങള്‍ക്കു നന്ദി. അറിവുകള്‍ക്കും നന്ദി.
വിഗ്രഹമില്ലാത്തെ ക്ഷേത്രമെന്ന പ്രത്യേകതകൂടിയുണ്ട്.
ഉത്സവത്തിനു ബാലന്മാരുടെ കുത്തിയോട്ടവും തിരുമുടി എഴുന്നള്ളത്തും കളമെഴുത്തുപാട്ടും പ്രധാന ഐറ്റംസാണു.


ദേവാ, ദേവന്റെ വിവരണം കേട്ടപ്പോള്‍ ഇടത്തേ തോളിനൊരു വേദന. പണ്ട് കടവൂരമ്പലത്തിലെ കുതിരയെടുപ്പിനു ഒരു ചട്ടം താങ്ങിയ പരിചയമുണ്ട്. ഒരാഴ്ചത്തേക്ക് പിന്നെ തോളനക്കാന്‍ വയ്യായിരുന്നുവെന്നത് വേറെ കാര്യം. നൊവാള്‍ജിയ !

myexperimentsandme said...

പടയണി തെക്കോട്ടും (മധ്യം?) ഉണ്ടല്ലോ ദേവേട്ടാ-

നീലം‌പേരൂര്‍ പടയണി, കടമ്മനിട്ട പടയണി...

കാളിയമ്പി said...

xehകൊല്ലത്തുനിന്ന് വിക്കിയിലേയ്ക്ക് അടിവച്ചടിവച്ച് പോസ്റ്റുകള്‍ നീങ്ങണ കണ്ടാ..

കുതിര നൊവാല്‍ജിയ ഒട്ടധികമുണ്ട്..പക്ഷേ ഇപ്പോഴൊക്കെ കുതിരകളെ അധികം കാണാറില്ല.ഫ്ലോട്ടുകള്‍ കയ്യടക്കിയിരിയ്ക്കുന്നു.

വര്‍ക്കല പനയറ പോരിട്ടക്കാവിലമ്മയുടെ മീനഭരണിയ്ക്ക് വേറൊരു സാധനമുണ്ട്..കതിരുകാള..ചെറിയ കാളരൂപങ്ങള്‍ (കുട്ടികള്‍ കേറിയിരുന്നാടുന്ന പോണികളെപ്പോലെയിരിയ്ക്കും..)ഇതുപോലെ നാലുപേര്‍ ചേര്‍ന്നെടുത്തുയര്‍ത്തി പ്രത്യേക ചുവടുകളുമായി നൃത്തം ചെയ്യും.ദളിതരാണ് കതിരുകാളയുടെ ഉടയോര്‍..കാളയെ ദേഹമാസകലം കതിരുകള്‍ കൊണ്ട് അലങ്കരിച്ചിരിയ്ക്കുന്നതുകൊണ്ട് കതിരുകാള..കുറെയേറെ കാളകളുണ്ടാവും..

അതും പതുക്കെ ഫ്ലോട്ടുകള്‍ കയ്യടക്കിത്തുടങ്ങി..ചക്രം...ഇങ്ങനെ തിരിഞ്ഞുകൊണ്ടെയിരയ്ക്കും..:)

അബ്രാഹ്മണരുടെ പൂജ കേരളത്തില്‍ നിന്ന് പതിയെ അന്യം നിന്നു വരുന്ന ശാക്തേയ സമ്പ്രദായത്തിന്റെ മറ്റൊരു തെളിവ്..കളരികളും..അമ്മദൈവവും, കാവിലമ്മയും..വള്ളുവനും...

Unknown said...

നളന്‍ , ശരിയാണ് വിഗ്രഹം ഇല്ല കടയ്ക്കലമ്മയ്ക്ക്. അഴികള്‍ക്കുള്ളീലൂടെ കാണുന്നത് ഒരു ചുവന്ന പട്ട് മാത്രമാണ്. അതിന് പിന്നിലെ അറയ്ക്കകത്താണ് ദേവി ശക്തി. അത് ആരും കണ്ടീട്ടില്യാത്രേ. വേറൊരു വാതില്‍ (നട) കൂടി തിരുമുടി ദര്‍ശാനം ഉണ്ട്.

K.V Manikantan said...

ഡാലീ,
വടക്കോട്ട് ഇഷ്ടം പോലെ കാള കളി ഉണ്ട്. പ്രധാനമായും ‘കാവിലെ’ ‘വേല’കള്‍ക്ക്. മിക്കവാറും ഫീമെയില്‍ ദൈവങ്ങളുടെ അമ്പലങ്ങളിലേ ഇത് ഉണ്ടാകൂ.

വേണു venu said...

ഇതു ഗംഭീരം. അറയ്ക്കലമ്മ എന്ന ഒരു ദേവിയുടെ കഥയും കടയ്ക്കലമ്മയുമായി കേട്ടിട്ടുണ്ടു്. മനോഹരം ഡാലീ....ചിത്രങ്ങളൊക്കെ ദേവരജന്‍‍പിള്ള പറഞ്ഞ ഗ്രുഹാതുരത്വം അതിനെത്താവുന്ന ക്ലൈമാക്സിലെത്തിക്കുന്നു.
കടയ്ക്കല്‍‍ വിപ്ലവം കാത്തിരിക്കുന്നു.:)

Kumar Neelakandan © (Kumar NM) said...

പെണ്ണായാല്‍ ഇങ്ങനെ വേണം. കെട്ടിക്കോണ്ടുപോയ നാട്ടിലെ ഉത്സവം ആണ് പിന്നെ അവളുടെ ഉത്സവം. ആ ഉത്സവം ആവണം അവളുടെ ആദ്യ ഉത്സവപോസ്റ്റ്.

ഉത്സവം കഴിഞ്ഞു വിശ്രമിക്കുന്ന കുതിരകളെ ഉത്സവ സീസണില്‍ കൊല്ലത്ത് നാഷണല്‍ ഹൈവേയുടെ തീരത്ത് മിക്കവാറും കാണം. ചിലതൊക്കെ ഉത്സവങ്ങള്‍ അയവിറക്കും പോലെ. ചിഅതൊക്കെ ഉത്സവത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകള്‍ അയവിറക്കും പോലെ.

Sathyardhi said...

വക്കാരീ,
മദ്ധ്യവും തെക്കര്‍ക്കു വടക്കാണ്‌!
കടമ്മനിട്ടയുടെ "കടമ്മനിട്ട" "ദേവീസ്തവം" എന്നീ കവിതകള്‍ക്കൊക്കെ പശ്ചാത്തലമായി പടയണി മേളമാണ്‌, എന്നിട്ടും കടമ്മനിട്ട പടയണിയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു! കൊല്ലത്തില്ല.


നളാ,
എടുപ്പുകുതിരകളുടെ രാജാക്കന്മാര്‍ കടവൂര്‍ കുതിരകളാണ്‌ (ഞാനും എടുത്തിട്ടുണ്ടേ, തോളു ചമ്മന്തിയായിട്ട്‌ വൈദ്യശാലയില്‍ പോയിട്ടുമുണ്ടേ). ഒന്നാമതായി കടവൂരില്‍ ഫുള്‍ കുതിരകള്‍ (ഫുള്ളെന്നാല്‍ 100 അടി ആണെന്നാണൂ തോന്നുന്നത്‌) അല്ലാതെ ഒന്നിനെയും സ്വീകരിക്കില്ല, രണ്ടാമത്‌ ഓരോ കരക്കാര്‍ക്കും ധ്വജം കൊണ്ട്‌ കുതിരയെ തിരിച്ചറിയാം (മുരുന്തലിനു പമ്പരം, തേവള്ളിക്കു പരുന്ത്‌, ഞാറയ്ക്കലിനു മയില്‍ അങ്ങനെ എന്തോ..) എത്ര അകലെ നില്‍ക്കുന്നവര്‍ക്കും അവനവന്റെ കുതിരയെ തിരിച്ചറിഞ്ഞ്‌ ചീയേര്‍സ്‌ വിളിച്ചു കൂടാം. എറ്റവും വലിയ പ്രത്യേകത കായലിനക്കരെക്കാരായ തേവള്ളിയുടെ കുതിര വള്ളത്തിലാണ്‌ ഇക്കരെ എത്തുന്നതെന്നാണ്‌. പണ്ടൊക്കെ കാറ്റു അനുകൂലമായി വീശുന്നതും കാത്ത്‌ ( വള്ളത്തില്‍ കാറ്റു പിടിച്ചാല്‍ കുതിര തിരിച്ചു തേവള്ളിയിലെത്തും) അനിശ്ചിതത്വത്തില്‍ കുതിര ഇരിക്കുന്നത്‌ ഒരു ടെന്‍ഷനായിരുന്നു പോലും, ഇപ്പോ കാറ്റ്‌ എതിരേ വീശിയാല്‍ ഫിഷിംഗ്‌ ബോട്ടുകള്‍ കൂടി വള്ളത്തിനെ കാറ്റിനെക്കാള്‍ ശക്തിയില്‍ വള്ളത്തിനെ കടവൂരേയ്ക്ക്‌ വലിച്ചിങ്ങു കൊണ്ടു പോരും!

അംബീ

ഓര്‍ത്തഡോക്സ്‌ ഭദ്രകാളീ ക്ഷേത്രങ്ങളിലൊന്നും ബ്രാഹ്മണര്‍ അല്ലായിരുന്നു വളരെ അടുത്ത സമയം വരെ പൂജ. ഇപ്പോ ഇപ്പോ അതാത്‌ ക്ഷേത്രങ്ങളുടെ ഊരായ്മക്കാര്‍ക്കും കുടുംബക്കാര്‍ക്കുമൊക്കെ നമ്പൂതിരി പൂജിക്കുന്നില്ല എന്നു പറയുന്നത്‌ മോശമായതുകൊണ്ട്‌ ബ്രാഹ്മണരെ ഏല്‍പ്പിക്കുന്നതാണ്‌. ഒരു വളരെ വിശാലമായ പോസ്റ്റിനും കൂട്ടയടിക്കും സ്കോപ്പുള്ള വിഷയമാണത്‌.

Dinkan-ഡിങ്കന്‍ said...

നല്ല വിവരണവും പടങ്ങളും.

ഓഫ്.ടൊ
ആദ്യത്തേത് പിസ തിന്ന് ചെരിഞ്ഞ ഗൊപുരം അല്ലെ?
രണ്ടമത്തേത് ദില്‍ബനും കുട്ടിച്ചാത്തനും ആണോ? നല്ല മുഖപരിചയം. ഓഫിനു മാപ്പ്

Santhosh said...

ഡാലീ...!

കടയ്ക്കല്‍ തിരുവാതിര കുട്ടികള്‍ക്ക് സ്കൂളില്‍ പോകാതിരിക്കാനുള്ള എക്സ്ക്യൂസാണ്, ചെറുപ്പക്കാര്‍ക്ക് കോളജില്‍ പോകാനുള്ള എക്സ്ക്യൂസും.
സ്ഥിരമായി വെള്ളമടിക്കാത്ത മാമന്മാര്‍ക്ക്, വെള്ളമടിച്ച് നാലാളുകാണ്‍കെ വീട്ടില്‍ വരാനുള്ള ലൈസന്‍സാണ്. പെണ്ണുങ്ങള്‍ക്കു ബസ്സിന്‍റെ പിന്‍വാതിലില്‍ കൂടിയും ഉള്ളില്‍ കയറിപ്പറ്റാനുള്ള അവസരമാണ്. കസ്തൂരി മണം പരത്തുന്ന ബസ്സുകളില്‍, ഉത്സവം കാണാന്‍ പോകുന്ന പെണ്ണുങ്ങളുടെ തലപെരുപ്പിക്കുന്ന ഗന്ധം, അവരുടെ നെറ്റിയിലെ ചാന്തുപൊട്ടിനൊപ്പമോ അല്ലാതെയോ കവരാനായി കലണ്ടറില്‍ ചുവന്ന അക്കമായിത്തെളിയുന്ന അടയാളമാണ്.

നേരം പുലരുവോളം കാണേണ്ടതു കണ്ട കണ്ണുകള്‍ക്ക്, പറയാനാവാതെ ബാക്കിവച്ച കഥകള്‍ എഴുതിത്തീര്‍ക്കാന്‍, അവ സ്വപ്നമായിരുന്നില്ലെന്ന് വീണ്ടും ബോധ്യമാവാന്‍, പിറ്റേന്നന്തിയോളം ഉറങ്ങേണ്ടുന്ന ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര.

അതില്‍, വിപ്ലവവും മലഞ്ചരക്കും കൂട്ടിക്കുഴയ്ക്കല്ലേ. പൊറുക്കൂല്ല.

:)

myexperimentsandme said...

"...അതില്‍, വിപ്ലവവും മലഞ്ചരക്കും കൂട്ടിക്കുഴയ്ക്കല്ലേ. പൊറുക്കൂല്ല"

പിന്താങ്ങുന്നു.
:)

qw_er_ty

Dinkan-ഡിങ്കന്‍ said...

ഡാല്യോട് ക്ഷമ ചോദിച്ച് വീണ്ടും ഒരു ഓഫ്

ദേവേട്ടാ , “ഞാനും എടുത്തിട്ടുണ്ടേ, തോളു ചമ്മന്തിയായിട്ട് വൈദ്യശാലയില് പോയിട്ടുമുണ്ടേ“ ഇത്ര മുട്ടന്‍ നുണ വേണോ? (ഞാന്‍ ഫോട്ടോ കണ്ടിട്ടുണ്ട്. എന്നിട്ട് ആ കുതിരയെ ‘ദേയ് ഇത് ആ ദേവന്‍ എടുത്ത് കുതിര്യാണ്’ എന്നു പറഞ്ഞ് മറ്റുകുതിരകള്‍ കളിയാക്കിയോ, അത് ആത്മരക്ഷാര്‍ഥം ആത്മഹത്യ ചെയ്തോ. ഹെന്റെ കടയ്ക്കല്‍ ഭഗവതി!!!)

:) :) :) സ്മൈലി 3 എണ്ണം ദേവേട്ടാ. എന്നെ ഉപദ്രവിക്കരുത് പ്ലിസ്സ് . ഇനി ഞാനീ കൊല്ലത്ത് ഒരു കൊല്ലത്തേയ്ക്ക് വരില്യ പോരേ?

myexperimentsandme said...

ഡാലീ, വായിച്ചു. നല്ല പോസ്റ്റ്. അബ്ദു പറഞ്ഞതുപോലെ വിക്കാമല്ലോ.

അവസാന പാരയില്‍ ഗുരുസിയോ ഗുരുതിയോ?

ദേവേട്ടാ‍, അപ്പോള്‍ തൃശ്ശിവപേരൂരുകാരുമായി അടിയാകുമോ? കേരളത്തിന്റെ കേന്ദ്രം തൃശ്ശൂരാണന്നാണല്ലോ തൃശ്ശൂര്‍ കാര്‍ പറയുന്നത്. കൊല്ലത്തിനു വടക്കും കൊല്ലത്തിനു തെക്കുമെന്നാണല്ലേ കൊല്ലലൈന്‍ :)

കാളിയമ്പി said...

ശരിയ്ക്കും ദേവേട്ടാ..

ഒരമ്പലത്തില്‍ നിന്ന് പുലയനെ ചാടിച്ച് അവിടെ ബ്രാഹ്മണനെ പൂജാരിയാക്കയിട്ട് വര്‍ഷമൊന്ന് കഴിഞ്ഞിട്ടില്ല എന്റെ നാട്ടില്‍..(അമ്പലം അച്ഛന്റെ പുരയിടത്തിലായിരുന്നു.അതെഴുതി ഒരമ്പല കമ്മറ്റിയ്ക്ക് കൊടുത്തു).

എല്ലാ ജാതിക്കാരനുമുണ്ടായിരുന്നു നായരീഴവപുലയദളിതരെല്ലാം ചേര്‍ന്ന ട്രസ്റ്റ്..പക്ഷേ ചുറ്റുമതിലിനു പുറത്തുള്ള വള്ളുവനെന്ന ഉപദേവതയുടെ ഉപപൂജാരിയാണിന്ന് ദളിതന്‍.

എന്നെ വളരെ ചിന്തിപ്പിച്ച ഒരു ദേവപ്രശ്നമായിരുന്നത്..വള്ളൊന്തറ അമ്പലം ഇന്ന് വള്ളുവന്തറ ദേവീക്ഷേത്രം ആയിരിയ്ക്കുന്നു..നാരങ്ങാവിളക്ക്, പൊങ്കാല എല്ലാമുണ്ട്..:)

ആ അതിലിനിയൊരു ഓടോ വേണ്ടാ അല്ലേ..:)

കാളിയമ്പി said...

ആ വള്ളുവന്‍ നമ്മുടെ വള്ളുവന്‍ തന്നെയോ..? തിരുക്കുറളിന്റെ പിതാവ് , പറയിയുടെ പുത്രന്‍..തമിഴന്റെ, ദ്രാവിഡന്റെ വള്ളോന്‍..

Unknown said...

സങ്കൂ, കാളകളി ഞാന്‍ തൃശ്ശൂരും കണ്ടീട്ടുണ്ട്. പക്ഷേ കുതിര കണ്ടീട്ടില്ല.

കുമേറേട്ടാ, ഡോണ്ടൂ ഡോണ്ടൂ. എനിക്ക് തൃശ്ശൂര്ര് പൂരംകഴിഞ്ഞേ ഉള്ളൂ ബാക്കി. അതു ഇപ്പോഴും പക്കയായി നില്‍ക്കുന്ന തൃശ്ശൂക്കാര്‍ എഴുതിയതോണ്ട് ഒന്നും ചെയ്യാനീല്ലാര്‍ന്നു.

സന്തോഷേട്ടാ, വിപ്ലവം എഴുതാം എന്ന് പറഞ്ഞീട്ട് എഴുതാന്‍ കഴിയാഞ്ഞതിന്റെ സങ്കടം തീര്‍ത്തതല്ലെ. ക്ഷമി.
“സ്ഥിരമായി വെള്ളമടിക്കാത്ത മാമന്മാര്‍ക്ക്, വെള്ളമടിച്ച് നാലാളുകാണ്‍കെ വീട്ടില്‍ വരാനുള്ള ലൈസന്‍സാണ്.“
ഇതു ഞാന്‍ കണ്ടതാണ്‌ :)

വക്കാരി, ഇവരു പറയുന്നത് ഗുരുസി എന്നാണ് ഗുരുതിയുടേ ലോക്കല്‍ വേര്‍ഷന്‍ ആവണം

Inji Pennu said...

ഈശ്വരാ..ഇതൊക്കെ കേരളത്തില്‍ സംഭവിച്ചപ്പോള്‍ ഞാനെവിടെ ആയിരുന്നു?
:(:( :( :( ..അപ്പന്റേം അമ്മേന്റേം കല്ല്യാണത്തിനു കൂടാന്‍ പറ്റാത്ത പോലൊരു വിഷമം വരുന്നു! :(

ഇങ്ങിനെയൊരു സംഭവം ഞാനാദ്യായിട്ടാ കേക്കണെ..ശ്ശൊ!. (
Looks Exotic for me! :(

മാവേലികേരളം(Maveli Keralam) said...

ഡാലീ

ഉറങ്ങുന്ന ചരിത്രത്തെ വീളുച്ചുണര്‍ത്താനുള്ള ശ്രമം നന്നായിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലം ഒരു ജില്ലയായിരുന്നു. റാന്നിയും പരിസരവും അതിന്റെ പരിധിയില്‍ പെടുമായിരുന്നു.

റാന്നിയ്ക്കു ചുറ്റുപാടുമുള്ള അമ്പലങ്ങളിലും പടയണികള്‍ ഉണ്ട്. അതു ചുരുക്കി പടേനി എന്നാണ് പറയുന്നത്. അതൊക്കെയും ഇപ്പോള്‍ ക്ഷേത്രങ്ങള്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും പണ്ടു കാവുകളായിരുന്നു.

കാവുകളെ ചുറ്റിപ്പറ്റിയും കടയ്ക്കലേ പ്പോലെയുള്ള ഐതിഹ്യങ്ങള്‍ ഉണ്ട്.

ഇതിന്റെയൊക്കെ പിന്നിലെ യാഥാര്‍ദ്ധ്യങങള്‍ എന്തൊക്കെയായിരിയ്ക്കുമാവോ

ഗുപ്തന്‍ said...

പോസ്റ്റ് നന്നായി ഡാലി..

ഓ.ടോ. ദേവേട്ടാ, ദ്രാവിഡ ദേവബിംബങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും സവിശേഷ പൂജാരീതികളെക്കുറിച്ചും കൂടുതല്‍ അറിവുണ്‍ടാകത്തക്കരീതിയില്‍ ഒരു പേജോ.. കുറഞ്ഞത് ഒരു പോസ്റ്റോ ഉണ്‍ടാകുന്നത് നല്ലതാണ്.. ഒന്നു ശ്രമിക്കുമോ പ്ലീസ്.. (പെരിങ്ങോടരുടെ പൂരക്കവിതയിലും ചില സൂചനകള്‍ കണ്ടു) രുദ്രശക്തികളായ ദേവിമാരും കാവല്‍ ദേവതകളായ ശാസ്താവുമാരും പിന്നെ (അതേവാക്കില്‍ നിന്നുതന്നെ) ദാസദേവതകളായ ചാത്തന്മാരും ഒക്കെയായി വലിയൊരു ദേവഗണം ഉണ്ട് ഈ കൂട്ടത്തില്‍... ശരിക്കും നല്ല ഒരു ചര്‍ച്ചക്കും പങ്കുവയ്പിനുമുള്ള മാറ്റര്‍ ഉണ്ട്...

കാളീപൂജ ബ്രാഹ്മണര്‍ ചെയ്യാത്തത് പൂജിക്കുന്ന ആളിന്റെ യോഗ്യത അനുസരിച്ച് ദേവതാചൈതന്യം വര്‍ദ്ധിക്കും എന്ന സങ്കല്പ്പം ഉള്ളതുകൊണ്‍ടാണ് എന്നാണ് എന്റെ അറിവ്. സംഹാരഭാവമുള്ള ദേവതയെ പൂര്ണ്ണതയോടെ പൂജിച്ചാല്‍ ആ പൂജസ്ഥാനത്തിനുപോലും ദോഷമുള്ള രീതിയില്‍ ദേവിയുടെ സംഹാരഭാവം വര്‍ദ്ധിക്കും എന്നാണു ഭയം. ചിറ്റൂര്‍ ദേവസ്ഥാനത്തിനടുത്ത് ഇളിഭ്യഗ്രാമം എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടായത് ദേവിയുടെ ദൃഷ്ടീപാതത്താല്‍ ആ ഗ്രാമക്കാര്‍ ഇളിഭ്യന്മാരായിത്തീര്‍ന്നതുകൊണ്ടാണെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുന്നുണ്ട്. അതുപോലെ പല കഥകളും ഐതിഹ്യമായില്‍ ഉണ്ട്..

വക്കാരി & ഡാലി.. കുരുതി ഗുരുതി ഗുരുസി എല്ലാം ഒന്നു തന്നെ.. ബലി

നിര്‍മ്മല said...

നന്നായിരിക്കുന്നു. ഇനിയും ഇതുപോലുള്ളവ ഇടുമ്പോള്‍ അറിയിക്കണെ.

സാജന്‍| SAJAN said...

ഡാലീ..ഈ കൊല്ലം കാരനെന്നു പറഞ്ഞിട്ടു ഒരു കാര്യോ ഇല്ല.. ഈ കാര്യങ്ങളൊക്കെ ഞാനിപ്പൊഴാ കേള്‍‍ക്കുന്നത്!! എന്തായാലും നന്നായിട്ടുണ്ട്:)
ഈ പടങ്ങളൊക്കെ എവിടുന്ന് ഒപ്പിച്ചു ഡാലി തന്നെ എടുത്തത് തന്നേ?

അലിഫ് /alif said...

കടയ്ക്കല്‍ പോസ്റ്റ് വന്നു എന്ന് മെയില്‍ ലിസ്റ്റില്‍ വന്നപ്പോള്‍ കരുതിയത് ഡാലി നേരത്തെ പരഞ്ഞിരുന്ന വിപ്ലവ പോസ്റ്റ് ആവുമെന്നാണ്..ഇവിടെ വന്നപ്പോഴോ..ചരിത്ര വിപ്ലവത്തിനേക്കാള്‍ വലിയ പുരാണ വിപ്ലവം. കടയ്ക്കല്‍ തിരുവാതിരയ്ക്ക് കൂട്ടുകാരോടൊപ്പം കൂടി ആഘോഷതിമിര്‍പ്പില്‍ ഒരിക്കല്‍ പെട്ടിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണിത്രയും വിശദമായിട്ടൊരു ആര്‍ട്ടിക്കിള്‍ വായിക്കുന്നതും അറിയുന്നതും. അഭിനന്ദനങ്ങള്‍ ഡാലി, നല്ല പോസ്റ്റ്, ഓര്‍മ്മകള്‍ക്ക് കൈയ്യും കാലും ചിറകും വെപ്പിച്ച പോസ്റ്റ്.

കാളിയമ്പി said...

tdqrsകാളീപൂജ ബ്രാഹ്മണര്‍ ചെയ്യാത്തത് ദേവതാചൈതന്യം വര്‍ദ്ധിയ്ക്കും എന്നത്കൊണ്ടാണെന്നു തോന്നുന്നില്ലല്ലോ മനൂ.കാളീപൂജയെന്ന ശാക്തേയപൂജയില്‍ ബ്രാഹ്മണന് പ്രത്യേകിച്ച് യാതൊരു സ്ഥാനവും ഇല്ലാത്തതുകൊണ്ടാണത്.(ഇപ്പൊ ഉണ്ടാകും..ഞാന്‍ സമ്പ്രദായങ്ങളെപ്പറ്റിയാണ് സൂചിപ്പിയ്ക്കുന്നത്.)
വൈദിക രീതിയ്ക്ക് സമാന്തരമായ താന്ത്രിക പാരമ്പര്യം പൊതുവേ ചാതുര് വര്‍ണ്യത്തേയോ അധികാരിഭേദങ്ങളെയോ അംഗീകരിയ്ക്കുന്നില്ല.(കൊള്ളക്കൊടുക്കലുകള്‍ പില്‍ക്കാലത്ത് ഏറെ ഉണ്ടായിട്ടുണ്ട്..അതിന്റെ ഫലമാണ്‍ ക്ഷേത്രങ്ങളില്‍ ഇന്നു കാണുന്ന മിക്സഡ് പൂജകള്‍)

ഗുപ്തന്‍ said...

വിശദീകരണത്തിനു നന്ദി അംബീ...

എന്റെ ആ കുറിപ്പ് ഐതിഹ്യമാലയുടെ മാത്രം പശ്ഛാത്തലത്തില്‍ നിന്നായിരുന്നു . ബ്രാഹ്മണപൂജാവിധികളോടെ ആരംഭിച്ച് അബ്രാഹ്മണരിലേക്ക് പരികര്‍മ്മി സ്ഥാനം മാറിയ പല ഐതിഹ്യങ്ങള്‍ അവിടെയുണ്ട്. - ഐതിഹ്യങ്ങള്‍ മാത്രം. ഞാന്‍ പറഞ്ഞ അതേ രീതിയില്‍. (ഈ പരിമിതി ആ കുറിപ്പില്‍ സൂചിപ്പിക്കാന്‍ വിട്ടുപോയതാണ്)

അതിന്റെയൊക്കെ ദാര്‍ശനികവും സാമുഹ്യവുമായ പശ്ഛാത്തലം- മിത്തിനു പിന്നിലുള്ള സത്യം- വ്യത്യസ്ഥമാണെന്ന് എനിക്കറിയാം.വ്യക്തമായ ധാരണ ഇല്ലെങ്കിലും. അതുകൊണ്ടാണ് ദേവേട്ടനെപ്പോലെയും താങ്കളെപ്പോലെയും ഇക്കാര്യത്തില്‍ അറിവുള്ളവര്‍ മുങ്കൈ എടുത്ത് ദ്രാവിഡ ക്ഷേത്രാ‍ചാരങ്ങളെക്കുറിച്ച് ഒരു ബ്ലോഗ് തുടങ്ങുന്ന കാര്യം ആ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്. എന്തെങ്കിലും ചെയ്യാനാവുമോ എന്ന് ആലോചിക്കുക. പങ്കാളിയാവാന്‍ താല്പര്യമുണ്ട്. മുന്നിട്ടിറങ്ങാനുള്ള കോപ്പ് കയ്യിലില്ല. അതിനു പറ്റിയ സാഹചര്യവുമല്ല.

അതുപോലെ -വീണ്ടും ഐതിഹ്യങ്ങളുടെ മാത്രം പശ്ഛാത്തലത്തില്‍ നിന്ന്- അബ്രാഹമണരെ പൂജാവിധികള്‍ ഏല്‍പ്പിക്കുന്നത് അവരുടെ പൂജാവിധികള്‍ക്ക് അപൂര്‍ണതയുള്ളതുകൊണ്ടാണെന്നുള്ള സങ്കല്പം: പഠിക്കേണ്ടതാണത്. ചാതുര്‍വര്‍ണ്ണ്യം മനുഷ്യര്‍ക്കു മാത്രമല്ല ദൈവങ്ങള്‍ക്കും ഉണ്ടെന്ന സൂചനയും.

സാധിക്കുമെങ്കില്‍ ഈ വിഷയത്തില്‍ കൂടുതല്‍ എഴുതൂ. വായിക്കാന്‍ താല്പര്യമുണ്ട്.

Pramod.KM said...

ഡാലിച്ചേച്ചി,പോസ്റ്റ് ഉഗ്രന്‍ ആയി.
ഭഗവതിമാരുടെ കഥയും നന്നായി.ശുഭപര്യവസാനിയായ കഥ തന്നെ.;)
കണ്ണൂരിലെ ഭഗവതിമാരെ പോലെ അറുകൊലയുടെ കഥയല്ലല്ലോ കടയ്ക്കല്‍ ഭഗവതിക്ക് പറയാനുള്ളത്.അത് തന്നെ ഭേദം!!

Unknown said...
This comment has been removed by the author.
Anonymous said...

ഡാലിച്ചേച്ചി...നാട്ടാചാരങ്ങളെ തനിമയോടെ വിവരിക്കുന്ന ഈ പോസ്റ്റ് വളരെ ഇഷ്ടമായി.

മുല്ലപ്പൂ said...

ഡാലീ,
നല്ല പോസ്റ്റ്
ആചാരത്തിന്റേയും അമ്പലത്തിന്റെയും കഥകള്‍ പറഞ്ഞു തന്നതിനും നന്ദി.

ഡാലി said...

കടയ്ക്കല്‍ തിരുവാതിര കൂടാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

ഇടങ്ങളേ, വക്കാരി, വിക്കിയിലിടുന്നുണ്ട്.

ദേവേട്ടാ,നളന്‍, അവിടത്തെ ആ കുതിരയെടുപ്പിന്റെ ആവേശം കാരണം അധികം അടുത്ത് ചെല്ലാനയില്ല. കുതിര ചെരിഞ്ഞ് വീഴൂന്നതൊക്കെ സാധാരണ സംഭവം ആണെന്ന്.

അശോക്, ചന്ദേട്ടന്‍ ഒക്കെ കൂടി ഒരു തിരുന്തപുരം ബ്ലോഗ് ഉണ്ട്, ഇതാണ് ലിങ്ക്.http://tvpmmeet.blogspot.com/

അമ്പി, ഒരു കതിരു കുതിര ഇവിടെ ഉണ്ടായിരൂന്നു.
മൊത്തം കതിരായിട്ടൊരു കുതിര.

സങ്കു, വേണു ചേട്ടാ, ഡിങ്കാ, നന്ദി.

കുമാറേട്ടാ, തൃശ്ശൂര് പൂരം/പൂയം കഴിഞ്ഞാല്‍ ഷേഡില്‍ കയറ്റി വച്ചിരിക്കുന്ന കാവടികളും ഈ പൂരം അയവിറക്കുന്നത് കാണാം.

സന്തോഷേട്ടാ, ഈ പറഞ്ഞതൊക്കെ ഒറ്റ തിരൂവാതിര കണ്ടപ്പോ മനസ്സിലായി.

ഇഞ്ചി, അമേരിക്കയിലൊക്കെ ഇപ്പോ അപ്പന്റേം അമ്മേടേം കല്യാണത്തിന്‍ കൂടാന്‍ ഭാഗ്യം കിട്ടണ ധാരാളം കുട്ടികള്‍ ഉണ്ടല്ലോ, അവരടെ ഭാഗ്യം.

മാവേലി, ഐതീഹ്യങ്ങള്‍ ഒക്കെ അറിഞ്ഞാല്‍ രസാണ്, യാഥാര്‍ഥ്യങ്ങള്‍ ചോദിച്ചാല്‍ ഗുല്‍മാലായി.

മനു, നിര്‍മ്മലേച്ചി നന്ദിയേ.

സാജാന്‍, നല്ല പാതിയേ വഴക്കും പറഞ്ഞ് ക്യാമറ കൊടുത്ത് വിട്ട് എടുപ്പിച്ചതാ പടങ്ങളൊക്കെ.

അലിഫ്, വിപ്ലവ പോസ്റ്റിന്റെ കോബന്‍സേഷന്‍ പോസ്റ്റ് ആണ് ഇത്. അത് എന്ന് എഴുതാന്‍ പറ്റും എന്നൊരു ധാരാണയില്ല.

പ്രമോദ്, കണ്ണൂരിന്റെ രക്തം എന്നൊരു പ്രയോഗം യൂണിവേഴ്സിറ്റിയിലുണ്ടായിരുന്നു. കേട്ടീട്ടുണ്ടോ? കണ്ണൂ‍ര്‍ എന്ന് വച്ചാല്‍ ചോര കണ്ടാല്‍ പേടിക്കാത്തവന്‍ എന്നൊരു ധ്വനിയുണ്ടായിരുന്നു അതിന്. അപ്പോ ഭഗവതിമാരുടെ കഥകളിലും കണ്ടേ തീരൂ ചോരയുടെ കഥകള്‍.

അപ്പൂ, മുല്ലൂസ്, നന്ദി

Anonymous said...

Kadakkal Thiruvathirakku eadukkuna kuthirakal valuthanu keto